തിരുവനന്തപുരം: ഗർഭസ്‌ഥ ശിശു മരിച്ചതറിയാതെ ഗർഭിണിയായ യുവതിക്ക് ചികിൽസ നിഷേധിച്ച സംഭവത്തിൽ ആശുപത്രികൾക്ക് വീഴ്‌ചയുണ്ടായിട്ടില്ലെന്ന് കൊല്ലം ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്. ജില്ലയിലെ രണ്ട് സർക്കാർ ആശുപത്രികൾക്കും വീഴ്‌ചയുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്. ഇത് ആരോഗ്യവകുപ്പിന് കൈമാറും.
മൂന്ന് ആശുപത്രികളിൽ നിന്നും ചികിൽസ നിഷേധിച്ചുവെന്നാണ് പരാതി. ഇതിലൊന്ന് തിരുവനന്തപുരത്തെ എസ്‌എഎടിയാണ്. അതല്ലാതെ നെടുങ്ങോലം ആശുപത്രിയും, ഗവ.വിക്‌ടോറിയ ആശുപത്രിയിലുമാണ് ചികിൽസക്കായി എത്തിയത്. ഈ രണ്ട് ആശുപതികളിൽ നിന്നും വീഴ്‌ച സംഭവിച്ചിട്ടില്ല എന്ന് റിപ്പോർട്ടിൽ പറയുന്നു.
നെടുങ്ങോലം ആശുപത്രിയിൽ സംവിധാനങ്ങൾ കുറവായതിനാലാണ് യുവതിയെ ഗവ.വിക്‌ടോറിയ ആശുപത്രിയിലേക്ക് റഫർ ചെയ്‌തത്. ഈ മാസം പതിനൊന്നിന് വൈകിട്ട് 6 മണിക്ക് വിക്‌ടോറിയയിൽ യുവതി എത്തി. തുടർന്ന് രാത്രി ഒൻപത് മണിയോടെ യുവതിയും ഭർത്താവും ഡിസ്‌ചാർജ് ആവശ്യപ്പെട്ടു. ദമ്പതികളുടെ മൂത്ത കുട്ടിയും അമ്മയും തിരുവനന്തപുരം എസ്‌എടി ആശുപത്രിയിൽ ആയതിനാൽ ഡിസ്‌ചാർജ് വേണമെന്നായിരുന്നു ആവശ്യം.
ഇത് രേഖാമൂലം എഴുതി നൽകിയ ശേഷമാണ് ദമ്പതികൾ ആശുപത്രി വിട്ടത്. വിക്‌ടോറിയയിൽ എത്തുമ്പോൾ പ്രസവം അടുത്ത അവസ്‌ഥയിലായിരുന്നു. ഈ ഘട്ടത്തിൽ കുഞ്ഞിന് ചലനമുണ്ടായിരുന്നു. എട്ടുമാസത്തെ ഗർഭകാലം പൂർത്തിയായിരുന്നു. ഡോക്‌ടർമാരുടെ നിർദ്ദേശത്തിന് വിരുദ്ധമായി റഫർ വാങ്ങിപ്പോകുന്നുവെന്നാണ് എഴുതി നൽകിയത്. 15നാണ് യുവതി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിയത് എന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു
Also Read: കട ഒഴിപ്പിക്കാൻ ഉദ്യോഗസ്‌ഥരെത്തി; തട്ടുകട ഉടമ ആത്‌മഹത്യക്ക് ശ്രമിച്ചു