തിരുവനന്തപുരം: ഭരണാധികാരം മുഖ്യമന്ത്രിയിലേക്കും, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറി എന്നിവരിലേക്കും കേന്ദ്രീകരിക്കുന്ന റൂൾസ് ഓഫ് ബിസിനസ് ചട്ട ഭേദഗതിയോട് ശക്‌തമായ എതിർപ്പുമായി മന്ത്രിമാർ രംഗത്ത്. എ.കെ ബാലൻ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതി ഭേദഗതിയുമായി ബന്ധപ്പെട്ട കരടുനിർദ്ദേശങ്ങൾ പരിശോധിക്കാൻ ചേർന്ന രണ്ട് യോഗത്തിലും മന്ത്രിമാർ കടുത്ത എതിർപ്പുയർത്തി.
ബീഹാറിലോ ഉത്തരാഖണ്ഡിലോ ഈ സമ്പ്രദായം നടക്കുമായിരിക്കും, കേരളത്തിൽ നടക്കില്ല എന്നാണ് സിപിഐ കക്ഷി നേതാവും റവന്യൂ മന്ത്രിയുമായ ഇ.ചന്ദ്രശേഖരൻ പറഞ്ഞത്. മുഖ്യമന്തിയും ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിയും മാത്രം മതിയെങ്കിൽ മറ്റ് മന്ത്രിമാർ എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. ജനാധിപത്യത്തിൽ അധികാരം ജനപ്രതിനിധികളിൽ നിക്ഷിപ്‌തം ആയിരിക്കണമെന്നും അതിനാൽ കരടുനിർദ്ദേശങ്ങളോട് യോജിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചന്ദ്രശേഖരനോടൊപ്പം മന്ത്രി കെ.കൃഷ്‌ണൻ കുട്ടിയും കരടുനിർദ്ദേശങ്ങളോട് യോജിച്ചില്ല. രണ്ട് പേരുടെയും എതിർപ്പ് യോഗത്തിൽ രേഖാമൂലം അവതരിപ്പിച്ചു. ഭരണം ഏതാനും മാസം മാത്രം ശേഷിക്കേ ഇങ്ങനൊരു മാറ്റം എന്തിനാണെന്ന് മറ്റ് രണ്ടംഗങ്ങളായ എ.കെ ശശീന്ദ്രനും രാമചന്ദ്രൻ കടന്നപ്പള്ളിയും ചോദിച്ചു. മന്ത്രിമാരുടെ അധികാരം ലഘൂകരിക്കുന്നതും വകുപ്പ് സെക്രട്ടറിമാരുടെ അധികാരം മന്ത്രിമാർക്ക് തുല്യമാക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് സ്‌പ്രിംക്‌ളറും ലൈഫ് മിഷനും ചൂണ്ടിക്കാട്ടി കൊണ്ട് മന്ത്രിമാർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് അമിതാധികാരം നൽകിയതിന്റെ പരിണിത ഫലമാണ് സ്‌പ്രിംക്‌ളർ, ലൈഫ് മിഷൻ പദ്ധതികളിലെ തിരിച്ചടികൾ എന്ന് മന്ത്രിമാർ പറയുന്നു. ഇത്തരം തിരിച്ചടികൾ സർക്കാരാകെ അനുഭവിക്കുമ്പോൾ ഇത്തരമൊരു പരിഷ്‌ക്കരണം നടപ്പാക്കുന്നതിന്റെ ആവശ്യകത എന്താണെന്ന് വ്യക്‌തമല്ലെന്ന് മന്ത്രിമാർ കൂട്ടിച്ചേർത്തു. ഇന്ത്യ കൈക്കൊണ്ട ബ്രിട്ടീഷ് ജനാധിപത്യം പാർലമെന്ററി ജനാധിപത്യത്തിന്റേതാണ്. ഇതിൽനിന്ന് മാറി പ്രസിഡൻഷ്യൽ ക്രമത്തിലേക്കുള്ള മാറ്റമാണ് പുതിയ ഭരണപരിഷ്‌കരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും വിമർശനം ഉയർന്നു. ഭരണസംവിധാനത്തിന്റെ അടിസ്‌ഥാന സ്വഭാവത്തെ തന്നെ ഇത് മാറ്റുമെന്നും മന്ത്രിമാർ വ്യക്‌തമാക്കി. മന്ത്രിമാർക്ക് പുറമേ സിപിഐ ഉൾപ്പടെയുള്ള പാർട്ടികളും പുതിയ ഭേദഗതിയെ എതിർക്കുന്നുണ്ട്.
Related News: മന്ത്രിമാരുടെ അധികാരങ്ങൾ ചുരുക്കുന്നു; ഭരണസമ്പ്രദായത്തിൽ മാറ്റം വരുത്താൻ സർക്കാർ ശ്രമം