തിരുവനന്തപുരം: മന്ത്രിമാരിലേക്കും വകുപ്പ് സെക്രട്ടറിമാരിലേക്കും കൂടുതൽ അധികാരം കേന്ദ്രീകരിക്കുന്ന പുതിയ ഭരണ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് വാർത്തകൾ പ്രചരിച്ചതിൽ മുഖ്യമന്ത്രി പിണറായി വിജയൻ അതൃപ്‌തി അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പുറത്തുപോയത് എങ്ങനെയാണെന്ന് അദ്ദേഹം മന്ത്രിസഭാ യോഗത്തിൽ ചോദിച്ചു. ഇക്കാര്യത്തിൽ എത്രയും പെട്ടെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രിതല ഉപസമിതിയോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
Also Read: അമിത ജോലിഭാരം; സര്‍ക്കാര്‍ ഡോക്‌ടർമാര്‍ നാളെ മുതല്‍ പ്രതിഷേധത്തില്‍
15 വർഷത്തിന് ശേഷമാണ് ഗവൺമെന്റിനെ അധികാരങ്ങളെ കുറിച്ച് പരാമർശിക്കുന്ന റൂൾസ് ഓഫ് ബിസിനസിൽ സർക്കാർ പരിഷ്‌കരണം നടത്തുന്നത്. എന്നാൽ, പൊതുഭരണ വകുപ്പ് തയാറാക്കിയ അധികാര കേന്ദ്രീകരണമാണ് വിവാദങ്ങൾ സൃഷ്‌ടിച്ചത്. മന്ത്രിമാർക്കൊപ്പം അതാത് വകുപ്പുകളുടെ ചുമതല വകുപ്പ് സെക്രട്ടറിമാർക്ക് കൂടി ലഭിക്കുന്ന രീതിയിലാണ് ഭേദഗതി ചെയ്‌തിരിക്കുന്നത്. ഇതുപ്രകാരം മന്ത്രിമാരുടെ അഭിപ്രായം തേടാതെ തന്നെ സെക്രട്ടറിമാർക്ക് ഫയലുകൾ നടപ്പിലാക്കാൻ സാധിക്കും. മന്ത്രിമാർ മുഖേനയല്ലാതെ സെക്രട്ടറിമാർ വഴി ഫയലുകൾ വിളിപ്പിക്കാൻ മുഖ്യമന്ത്രിക്കും ഇതിലൂടെ അധികാരം ലഭിക്കും.
നിലവിലെ ചട്ടങ്ങൾ പ്രകാരം മന്ത്രിമാരുടെ അസാന്നിധ്യത്തിൽ മറ്റൊരാൾക്ക് ചുമതല നൽകാനുള്ള അധികാരം ഗവർണരിൽ നിക്ഷിപ്‌തമാണ്. പുതിയ ഭേദഗതി നിലവിൽ വരുന്നതോടെ ഇതിനുള്ള അധികാരം മുഖ്യമന്ത്രിക്കായിരിക്കും. വിഷയത്തെ കുറിച്ച് കൂടുതൽ പഠിക്കാൻ മന്ത്രിസഭ നിയോഗിച്ച ഉപസമിതി യോഗത്തിൽ റവന്യൂമന്ത്രിയും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പ്രതിപക്ഷത്തിൽ നിന്നും വിമർശനം വ്യാപകമായിരിക്കുകയാണ്.