തിരുവനന്തപുരം: രാജ്ഭവനിൽ നടക്കുന്ന ക്രിസ്‌മസ് ആഘോഷത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും ക്ഷണിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഈ മാസം 14ന് വൈകിട്ടാണ് ആഘോഷം. ചാൻസലർ സ്‌ഥാനത്ത് നിന്ന് ഗവർണറെ മാറ്റണമെന്ന സർക്കാർ തീരുമാനത്തെ തുടർന്ന് ഇരുവരും തമ്മിൽ തുടരുന്ന പോരിനിടെയാണ് ഗവർണറുടെ ക്ഷണനം.
ക്ഷണം മുഖ്യമന്ത്രി സ്വീകരിക്കുമോ എന്നത് നിർണായകമാണ്. ഇന്നലെ രാജ്ഭവനിൽ നന്നയച്ച ക്ഷണത്തിൽ ഈ മാസം 14ന് വൈകിട്ട് അഞ്ച് മണിക്ക് ക്രിസ്‌മസ് ആഷോഷത്തിൽ പങ്കെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേക്ക് മുറിക്കൽ അടക്കമുള്ള ചടങ്ങുകൾ ഉണ്ടാകും.
ഗവർണർ ക്ഷണിച്ചാൽ എത്ര തിരക്ക് ഉണ്ടായാലും രാജ്ഭവനിൽ എത്തുകയാണ് മുഖ്യമന്ത്രിമാരും മന്ത്രിമാരും പുലർത്തുന്ന കീഴ്‌വഴക്കം. ഇക്കുറി മുഖ്യമന്ത്രി, മന്ത്രിമാർ, സ്‌പീക്കർ, പ്രതിപക്ഷ നേതാവ്, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാർ എന്നിവരെയും മതനേതാക്കളെയും ആഘോഷത്തിന് ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തെ ക്രിസ്‌മസ് ആഘോഷ വേളയിൽ മതപുരോഹിതൻമാരാണ് എത്തിയിരുന്നത്.
നിയമസഭാ സമ്മേളനത്തിന്റെ ആദ്യഘട്ടം 13ന് പൂർത്തിയാകുന്നത് കൂടി കണക്കിലെടുത്താണ് ആഘോഷം 14ന് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്തെ ചടങ്ങിന് ശേഷം കൊച്ചിയിലും കോഴിക്കോട്ടും ആഘോഷം സംഘടിപ്പിക്കാനും രാജ്ഭവൻ അധികൃതരോട് ഗവർണർ നിർദ്ദേശിച്ചിട്ടുണ്ട്. തലസ്‌ഥാനത്ത് ഈ വർഷം നടന്ന ഓണാഘോഷത്തിന്റെ സമാപന പരിപാടിയിൽ നിന്ന് ഗവർണറെ സർക്കാർ ഒഴിവാക്കിയിരുന്നു.
Most Read: കെപിസിസി രാഷ്‌ട്രീയകാര്യ സമിതി യോഗം ഇന്ന്; സിപിഎം-ലീഗ് നിലപാട് ചർച്ചയാകും