കൊച്ചി: കെപിസിസി രാഷ്‌ട്രീയകാര്യ സമിതി യോഗം ഇന്ന്. രാവിലെ പത്തരക്ക് എറണാകുളം ഡിസിസി ഓഫിസിൽ വെച്ചാണ് യോഗം നടക്കുക. സിപിഎമ്മിന്റെ ലീഗിനെ പുകഴ്‌ത്തലും രാഷ്‌ട്രീയ സാഹചര്യങ്ങളും ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും യോഗം വിലയിരുത്തും.
കൂടാതെ വിഴിഞ്ഞം സമരം, ഗവർണർ-സർക്കാർ പോര്, ശശി തരൂരിന്റെ പര്യടനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദം എന്നിവയും പ്രധാന ചർച്ചാ വിഷയമാകും. പര്യടനം ഏകോപിപ്പിച്ച എംകെ രാഘവൻ എംപിക്ക് എതിരെ നടപടി വേണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നേക്കും. കോഴിക്കോട്ടെ തരൂരിന്റെ പരിപാടി വിലക്കിയ സംഭവത്തിൽ എംകെ രാഘവൻ നൽകിയ പരാതിയും രാഷ്‌ട്രീയകാര്യ സമിതി പരിശോധിച്ചേക്കും.
രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിഭാഗമാണ് തരൂരിനെതിരെ നിലപാട് കടുപ്പിക്കുന്നത്. അതേസമയം, എ വിഭാഗം തരൂരിന് നൽകുന്ന തുറന്ന പിന്തുണ നേതൃത്വത്തെ ഒന്നടങ്കം കുഴക്കുന്നുണ്ട്. തരൂരിന്റെ പര്യടനം വിഭാഗീയ പ്രവർത്തനമാണെന്ന സതീശന്റെ പരസ്യ വിമർശനത്തിൽ തരൂർ വിഭാഗത്തിന് അതൃപ്‌തിയുണ്ട്. എന്നാൽ, പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കണമെന്ന നിലപാടാണ് ഒരു വിഭാഗം നേതാക്കൾക്ക് ഉള്ളത്.
അതിനിടെ, കെഎസ്‌യു സംസ്‌ഥാന പ്രസിഡണ്ടായി അലോഷ്യസ് സേവ്യർ ഇന്ന് ചുമതലയേൽക്കും. എറണാകുളം സ്വദേശിയാണ് അലോഷ്യസ്.രാഷ്‌ട്രീയകാര്യ സമിതി യോഗം കഴിഞ്ഞ ശേഷം എറണാകുളം ഡിസിസി ഓഫീസിൽ വെച്ച് ചുമതലയേൽക്കും. എറണാകുളം ജില്ലാ പ്രസിഡണ്ട് ആയിരുന്ന അലോഷ്യസ് സേവ്യറെ കെഎസ്‌യു പുനഃസംഘടനയുടെ ഭാഗമായി ഒരു മാസം മുമ്പാണ് സംസ്‌ഥാന പ്രസിഡണ്ടായി തിരഞ്ഞെടുത്തത്.
Most Read: മുസ്‌ലിം ലീഗ് തികഞ്ഞ വർഗീയ പാർട്ടി; കെ സുരേന്ദ്രൻ