തിരുവനന്തപുരം : അമിതമായ ജോലിഭാരത്തില്‍ പ്രതിഷേധിച്ചു ആരോഗ്യ വകുപ്പിലെ സര്‍ക്കാര്‍ ഡോക്‌ടർമാര്‍ നാളെ മുതൽ സമരം ചെയ്യാന്‍ തീരുമാനിച്ചു. കോവിഡ് ഡ്യൂട്ടി അടക്കം അമിത സമ്മര്‍ദ്ദമാണ് സര്‍ക്കാര്‍ ചെലുത്തുന്നതെന്നാണ് ഡോക്‌ടർമാരുടെ ആരോപണം. അതിനാല്‍ നാളെ മുതല്‍ അധിക ജോലികളില്‍ നിന്നും വിട്ടു നില്‍ക്കുമെന്നും പ്രതിഷേധം കോവിഡ് പ്രതിരോധത്തെ ബാധിക്കില്ലെന്നും ഡോക്‌ടർമാര്‍ വ്യക്‌തമാക്കി.
അധിക ഡ്യൂട്ടിയില്‍ നിന്ന് വിട്ട് നില്‍ക്കുന്നതിനോടൊപ്പം തന്നെ കോവിഡ് ഇതര പരിശീലനങ്ങളില്‍ നിന്നും ഡ്യൂട്ടി സമയം കഴിഞ്ഞുള്ള സൂം മീറ്റിങ്ങുകളില്‍ നിന്നും വിട്ട് നില്‍ക്കുമെന്ന് ഡോക്‌ടർമാര്‍ അറിയിച്ചു. ഒപ്പം തന്നെ സര്‍ക്കാരിന്റെ ഔദ്യോഗിക വാട്‌സ്അപ് ഗ്രൂപ്പുകളില്‍ നിന്ന് സ്വയം ഒഴിയുമെന്നും അറിയിച്ചിട്ടുണ്ട്.
കോവിഡ് ഡ്യൂട്ടി കഴിഞ്ഞുള്ള അവധി അവസാനിപ്പിച്ച് കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇപ്പോള്‍ പുറത്തിറങ്ങിയിരുന്നു. ജീവനക്കാരുടെ കുറവ് മൂലം ഡോക്‌ടർമാര്‍ അടക്കമുള്ളവരുടെ അമിത ജോലിഭാരത്തിന് പരിഹാരം കാണണമെന്ന ആവശ്യം പോലും അംഗീകരിക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഈ നീക്കം. നീതി നിഷേധത്തിന്റെ എല്ലാ പരിധികളും ലംഘിക്കുന്നതാണ് ഈ നടപടി എന്ന് ജീവനക്കാര്‍ പറഞ്ഞു. ഇതുള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ സർക്കാർ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് നാളെ മുതല്‍ പ്രതിഷേധം നടത്താൻ ഡോക്‌ടർമാര്‍ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത തരത്തില്‍ അധിക ജോലികളില്‍ നിന്ന് വിട്ട് നിന്നായിരിക്കും പ്രതിഷേധം സംഘടിപ്പിക്കുക എന്നും ഡോക്‌ടർമാരുടെ സംഘടന അറിയിച്ചു.
Read also : കെ എം മാണിയുടെ മകന്‍ യൂദാസ് കെ മാണിയെന്ന് ഷാഫി പറമ്പില്‍