ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം ഉയരുന്ന സാഹചര്യത്തിൽ മെഡിക്കൽ ഇന്റേണുകളെയും കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കുമെന്ന തീരുമാനം വ്യക്‌തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് ഡ്യൂട്ടിക്കായി കൂടുതൽ ആരോഗ്യ പ്രവർത്തകരെ നിയോഗിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. എംബിബിഎസ് അവസാന വർഷ വിദ്യാർഥികളെ ടെലി കൺസൽട്ടേഷൻ, ചെറിയ ലക്ഷണങ്ങൾ മാത്രമുള്ള രോഗികളുടെ ചുമതല എന്നിവക്കായിരിക്കും നിയോഗിക്കുക.
മെഡിക്കൽ ഇന്റേണുകളെ കൂടി ഡ്യൂട്ടിക്ക് നിയോഗിക്കുന്ന സാഹചര്യത്തിൽ കോവിഡ് രോഗികളെ പരിപാലിക്കുന്ന ഡോക്‌ടർമാരുടെ ജോലി ഭാരം കുറക്കാനും സാധിക്കും. ഇത് കൂടാതെ ബിഎസ്‍സി/ ജിഎൻഎം യോഗ്യതയുള്ള നഴ്സുമാരെ മുതിർന്ന ഡോക്‌ടർമാരുടെയും നഴ്സുമാരുടെയും കീഴിൽ കോവിഡ് നഴ്‌സിംഗ് ഡ്യൂട്ടികൾക്കായും നിയോഗിക്കും.
കോവിഡ് വാക്‌സിനേഷൻ നൽകിയ ശേഷമായിരിക്കും ഇവരെ ഡ്യൂട്ടിക്ക് നിയോഗിക്കുക. കൂടാതെ കോവിഡ് ഡ്യൂട്ടിയിൽ 100 ദിവസമെങ്കിലും ജോലി ചെയ്‌തിട്ടുള്ളവർക്ക് ഇനി വരുന്ന സർക്കാർ റിക്രൂട്ട്മെന്റിൽ മുൻഗണന നൽകാനും തീരുമാനമായിട്ടുണ്ട്.
Read also : കോവിഡ് വ്യാപനം; നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു