തിരുവനന്തപുരം: ഭരണാധികാരം മുഖ്യമന്ത്രിയിലേക്ക് കൂടുതൽ കേന്ദ്രീകരിച്ച് കൊണ്ട് മന്ത്രിമാരുടെ അധികാരങ്ങൾ ലഘൂകരിക്കാൻ പുതിയ പരിഷ്‌ക്കരണം നടപ്പാക്കാൻ ഒരുങ്ങുകയാണ് സർക്കാർ. മുഖ്യമന്ത്രിയെ കൂടാതെ വകുപ്പ് സെക്രട്ടറിമാർക്കും കൂടുതൽ അധികാരം ലഭിക്കുന്ന രീതിയിൽ ഭരണ സമ്പ്രദായത്തിന്റെ അടിസ്‌ഥാന സ്വഭാവത്തിന് മാറ്റം വരുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. പുതിയ പരിഷ്‌ക്കരണം നടപ്പാകുന്നതോടെ നിലവിൽ മന്ത്രിസഭാ യോഗം തീരുമാനിക്കുന്ന പല കാര്യങ്ങളിലും മുഖ്യമന്ത്രിക്ക് ഒറ്റക്ക് തീരുമാനം എടുക്കാൻ സാധിക്കും. വകുപ്പ് സെക്രട്ടറിമാർക്ക് മന്ത്രിമാർ വഴിയല്ലാതെ നേരിട്ട് നിർദ്ദേശങ്ങൾ നൽകാനും സാധിക്കും. നിർദ്ദേശങ്ങൾ അടങ്ങുന്ന പൊതുഭരണ വകുപ്പിന്റെ കരട് റിപ്പോർട്ട് നിലവിൽ മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയിലാണ്.
നിലവിൽ ഒരു വകുപ്പിന്റെ ചുമതല ആ വകുപ്പിന്റെ മന്ത്രിക്കാണ്. പുതിയ ശുപാർശ പ്രകാരം പ്രാഥമിക ചുമതലയിലേക്ക് മന്ത്രിയോടൊപ്പം വകുപ്പ് സെക്രട്ടറിയെ കൂടി ഉൾപ്പെടുത്തും. ഈ നിയമം നടപ്പാകുന്നതോടെ സെക്രട്ടറിക്ക് ബന്ധപ്പെട്ട മന്ത്രി അറിയാതെയും ഫയലുകൾ തീർപ്പാക്കാൻ കഴിയും. നിലവിൽ, വകുപ്പ് മന്ത്രി മുഖേനയാണ് ഫയലുകൾ മുഖ്യമന്ത്രി വിളിച്ച് വരുത്തുക. പുതിയ രീതി അനുസരിച്ച് വകുപ്പ് മന്ത്രിയുടെ അഭിപ്രായമോ ആലോചനയോ ഇല്ലാതെ മുഖ്യമന്ത്രിക്ക് സ്വന്തം ഇഷ്‌ടപ്രകാരം ഏത് വകുപ്പിലെ ഫയലും വിളിച്ച് വരുത്തി തീരുമാനം എടുക്കാം.
മൂന്നാമത് ഒരു ഷെഡ്യൂൾ കൂടി നിലവിൽ വരും. ഇപ്പോഴുള്ള രണ്ട് വിഭാഗങ്ങൾക്ക് പുറമേയാണിത്. നിലവിൽ വരുന്ന മൂന്നാമത്തെ ഷെഡ്യൂൾ മുഖ്യമന്ത്രിയുടെ ഉത്തരവനുസരിച്ച് ചീഫ് സെക്രട്ടറിക്ക് അപ്പപ്പോൾ ഭേദഗതി ചെയ്യാവുന്നതാണ്. ഈ വിഭാഗങ്ങളിൽ പെടുന്ന കാര്യങ്ങളിലെ തീരുമാനങ്ങൾ മന്ത്രി അറിയാതെ വകുപ്പ് സെക്രട്ടറിക്ക് എടുക്കാവുന്നതാണ്. നിലവിൽ ഗവർണറുടെ അംഗീകാരത്തോടെയാണ് ഷെഡ്യൂളിൽ മാറ്റം വരുത്തുന്നത്.
കൂടാതെ, പിഎസ്‌സി പോലെയുള്ള പൊതുമേഖലാ സ്‌ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ എന്നിവിടങ്ങളിലെ ചെയർമാൻ, ഡയറക്‌ടർ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എന്നിവരുടെ നിയമനം മുഖ്യമന്ത്രിക്ക് നേരിട്ട് നടത്താം. സെക്രട്ടറിയുടെ ശുപാർശയുടെ അടിസ്‌ഥാനത്തിൽ നിയമന ഫയൽ മന്ത്രിസഭയിൽ വെക്കണമെന്ന് നിർബന്ധമില്ല.
Read Also: കസ്‌റ്റംസ് എം ശിവശങ്കറിനെ ചോദ്യം ചെയ്‌തു
മാത്രമല്ല, പുതിയ നിയമ പ്രകാരം പ്രധാനപ്പെട്ട കാര്യങ്ങൾ സെക്രട്ടറിക്ക് തീരുമാനിക്കാം. വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ മാത്രം മന്ത്രിക്ക് അയക്കണം എന്ന് പരാമർശിച്ചിട്ടുണ്ടെങ്കിലും അവ ഏതൊക്കെയാണെന്ന് വ്യക്‌തമാക്കിയിട്ടില്ല. പിഎസ്‌സി, സ്‌റ്റാറ്റ്യൂട്ടറി ഏജൻസികൾ എന്നിവിടങ്ങളിലേക്ക് റഫർ ചെയ്യുന്ന കേസുകൾ, ക്ലാസ് ത്രീ, ക്ലാസ് ഫോർ, ഡെപ്യൂട്ടേഷൻ നിയമനം, ജീവനക്കാരുടെ അച്ചടക്ക നടപടി തീർപ്പാക്കൽ എന്നിവയും സെക്രട്ടറി തലത്തിൽ നടപ്പാക്കാം. ക്രമസമാധാന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും സെക്രട്ടറി തലത്തിൽ തന്നെ തീരുമാനിക്കാം.
പുതിയ നിർദ്ദേശ പ്രകാരം, മന്ത്രിസഭാ തീരുമാനം പുനഃപരിശോദിക്കുന്നതിന് വകുപ്പ് സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവർ മുഖേന മുഖ്യമന്ത്രിക്ക് ഫയൽ നൽകണം. കോടതി ഉത്തരവ് നടപ്പാക്കുന്നതിനുള്ള അധികാരവും സെക്രട്ടറിക്കാണ്. സെക്രട്ടറിമാരുടെ പട്ടികയിൽ വിദഗ്‌ധരെ നിയമിക്കുന്ന എക്‌സ് ഒഫീഷ്യോ സെക്രട്ടറി തസ്‌തികയും കൂടി ഉൾപ്പെടുത്താൻ നിർദ്ദേശമുണ്ട്.
Also Read: പി.എസ്.സി റാങ്ക് ലിസ്‌റ്റിൽ ഉള്ളവര്‍ക്കായി നിയമസഭാ സമിതി യോഗം