തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ ‘കേരളീയം’ പരിപാടിയും ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചു യുഡിഎഫ്. സർക്കാർ ചിലവിൽ പാർട്ടി പരിപാടി നടക്കുന്നുവെന്ന് ആരോപിച്ചാണ് യുഡിഎഫ് പരിപാടി ബഹിഷ്ക്കരിക്കുന്നത്. സംസ്‌ഥാന സർക്കാരിന്റെ ‘ജനസദസ്’ പരിപാടി ബഹിഷ്‌കരിക്കുമെന്നും യുഡിഎഫ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
നവംബർ ഒന്ന് മുതൽ ഒരാഴ്‌ച തലസ്‌ഥാനത്ത് കേരളീയം പരിപാടിയും നവംബർ 18 മുതൽ 24 വരെ നിയോജക മണ്ഡലങ്ങളിൽ ജനസദസും നടത്താനാണ് സർക്കാർ തീരുമാനം. മണ്ഡലങ്ങളിൽ എംഎൽഎമാരുടെ നേതൃത്വത്തിലുള്ള ജനസദസുകളിൽ മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തിയുള്ള വികസന സംവാദമാണ് ലക്ഷ്യമിടുന്നത്. എന്നാൽ, രണ്ടും സർക്കാർ ചിലവിലെ പാർട്ടി പ്രചാരണ പരിപാടിയെന്നാണ് യുഡിഎഫ് വിമർശനം.
നെൽക്കർഷകർക്ക് കുടിശിക നൽകാനിരിക്കെ വൻതുക മുടക്കിയുള്ള പ്രചാരണം ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശിച്ചു. മാത്രമല്ല, നടത്തിപ്പിനെ കുറിച്ച് പ്രതിപക്ഷവുമായി ഒരു ചർച്ചയും നടത്തിയില്ലെന്നും യുഡിഎഫ് പറയുന്നു. എന്നാൽ, വികസന പരിപാടികളിൽ രാഷ്‌ട്രീയം കലർത്തേണ്ടെന്നാണ് സർക്കാരിന്റെ മറുപടി. ജനസദസിന് പ്രാദേശിക സംഘാടകർ സ്‌പോൺസർഷിപ്പിലൂടെ പണം കണ്ടെത്തണമെന്ന നിർദ്ദേശമാണ് മന്ത്രിസഭാ യോഗത്തിൽ ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്.
Most Read| കാനഡ പൗരൻമാർക്ക് വിസ നൽകുന്നത് നിർത്തിവെച്ചു ഇന്ത്യ