തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. നാല് ജില്ലകളിലാണ് രാത്രി പ്രധാനമായും മഴ മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴക്കും മണിക്കൂറിൽ 40 കീമി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.
മറ്റു ജില്ലകളിൽ നേരിയ മഴ സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. രാത്രി ഏഴ് മണിക്ക് പുറപ്പെടുവിച്ച അറിയിപ്പിലാണ് നാല് ജില്ലകളിൽ ശക്‌തമായ മഴക്ക് സാധ്യതയെന്ന് പ്രവചിച്ചിട്ടുള്ളത്.
അതേസമയം അടുത്ത 5 ദിവസത്തേക്കുള്ള കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മഴ സാധ്യത പ്രവചന പ്രകാരം ഇന്നും നാളെയും മഴ തുടരുമെന്നാണ് വ്യക്‌തമാക്കുന്നത്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് രണ്ട് ദിവസവും യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ ജാഗ്രത തുടരുന്നത്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്‌തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
Most Read: വിദ്വേഷ മുദ്രാവാക്യം; കുട്ടിയും കുടുംബവും ഒളിവിൽ, പിതാവിനെതിരെ കേസെടുക്കും