തിരുവനന്തപുരം: സംസ്‌ഥാനങ്ങൾക്ക് സൗജന്യമായി കോവിഡ് വാക്‌സിൻ വിതരണം ചെയ്യുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്‌ഥാനത്തിന്റെ ആവശ്യം പരിഗണിച്ചതില്‍ സന്തോഷം. വാക്‌സിൻ വാങ്ങുന്നതിനായി സംസ്‌ഥാനങ്ങൾ വലിയ തുക ചെലവഴിക്കേണ്ട സാഹചര്യം ഇതുവഴി ഒഴിവാക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന പ്രഖ്യാപനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നടത്തിയത്. ജൂണ്‍ 21 മുതല്‍ പുതിയ സംവിധാനം നിലവില്‍ വരുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. കോവിഡ് വാക്‌സിന്‍ നയം മാറ്റിയതായും വാക്‌സിന്‍ സംഭരണം പൂര്‍ണമായി കേന്ദ്ര സര്‍ക്കാര്‍ നടത്തുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
75 ശതമാനം വാക്‌സിന്‍ കേന്ദ്ര സര്‍ക്കാര്‍ കമ്പനികളില്‍ നിന്ന് നേരിട്ട് വാങ്ങി നല്‍കും. 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്ക് നേരിട്ട് വാങ്ങാം. എന്നാല്‍ പരമാവധി 150 രൂപ മാത്രമേ സര്‍വീസ് ചാര്‍ജായി ഈടാക്കാവു എന്ന് പ്രധാനമന്ത്രി വ്യക്‌തമാക്കി. മൂന്ന് വാക്‌സിനുകള്‍ കൂടി ഉടന്‍ വരും. അവയുമായി ബന്ധപ്പെട്ട പരീക്ഷണം തുടരുകയാണ്. കൂടുതല്‍ വിദേശ കമ്പനികളുമായി ചര്‍ച്ച നടക്കുന്നു; പ്രധാമന്ത്രി പറഞ്ഞു.
Read also: സർവകലാശാല പരീക്ഷകൾ നീട്ടി വെക്കണം; നിർദ്ദേശം നൽകി ഉന്നത വിദ്യാഭ്യാസമന്ത്രി