കുവൈറ്റ് സിറ്റി: പത്ത് രാജ്യങ്ങളിലെ പൗരൻമാർക്ക് എല്ലാത്തരം വിസകളും നിഷേധിക്കാൻ കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് ശുപാർശ. ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളും ആഫ്രിക്കയ്‌ക്ക് പുറത്തുള്ള മറ്റ് മൂന്ന് രാജ്യങ്ങളുമാണ് ഈ പട്ടികയിലുള്ളതെന്ന് കുവൈറ്റ് മാദ്ധ്യമങ്ങൾ പറയുന്നു. ഈ രാജ്യങ്ങളില്‍ പലതിനും കുവൈറ്റില്‍ എംബസികളില്ലാത്തതാണ് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.
മഡഗാസ്‍കര്‍, കാമറൂണ്‍, ഐവറികോസ്‌റ്റ്, ഘാന, ബെനിന്‍, മാലി, കോംഗോ എന്നിവയാണ് പട്ടികയിലുള്ള ആഫ്രിക്കന്‍ രാജ്യങ്ങള്‍. ഇവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പ്രവാസികള്‍ കുവൈറ്റിലുണ്ടെങ്കിലും എന്തെങ്കിലും കാരണവശാല്‍ ഇവരെ നാടുകടത്തേണ്ടി വരികയോ മറ്റ് നടപടികള്‍ സ്വീകരിക്കേണ്ടി വരികയോ ചെയ്യുമ്പോള്‍ കാര്യങ്ങള്‍ സങ്കീര്‍ണമാവുന്നുവെന്നും വളരെയധികം സമയം വേണ്ടിവരുന്നുവെന്നുമാണ് വിലയിരുത്തല്‍. കോടതികളിലെ കേസുകളുടെ വിധി, താമസ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ പരിശോധനകളില്‍ പിടിയിലാവുക, പൊതുമര്യാദകളുടെ ലംഘനം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ സാഹചര്യങ്ങളില്‍ കുവൈറ്റിലെ നിയമം അനുസരിച്ച് പ്രവാസികളെ നാടുകടത്താറുണ്ട്.
ഈ രാജ്യങ്ങള്‍ക്ക് കുവൈറ്റില്‍ എംബസികൾ ഇല്ലാത്തതിനാല്‍ ഇത്തരം നടപടികള്‍ സങ്കീര്‍ണമാവുന്നുവെന്നാണ് പ്രധാന ആക്ഷേപം. പലപ്പോഴും ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പിടിയിലാവുമെന്ന് ഉറപ്പാവുമ്പോള്‍ പാസ്‍പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ നശിപ്പിച്ച് കളയാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ഇവരുടെ പൗരത്വം കണ്ടെത്താനും പകരം യാത്രാ രേഖകള്‍ നല്‍കാനും എംബസികള്‍ ഇല്ലാത്തതിനാല്‍ സാധിക്കാറുമില്ല. ഈ സാഹചര്യത്തിലാണ് ഇവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് എല്ലാത്തരം വിസകളും നിഷേധിക്കാനുള്ള നിര്‍ദേശം പരിഗണിച്ചുകൊണ്ടിരിക്കുന്നതെന്നും കുവൈറ്റ് മാദ്ധ്യമങ്ങള്‍ റിപ്പോർട് ചെയ്യുന്നു.
Most Read: വൃക്ക രോഗി മരിച്ച സംഭവത്തിൽ പഴുതടച്ച അന്വേഷണം വേണമെന്ന് കെ സുധാകരൻ