കണ്ണൂർ: സികെ ജാനുവിന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പത്ത് ലക്ഷം കൊടുത്തുവെന്ന ജനാധിപത്യ രാഷ്‌ട്രീയ പാർട്ടി സംസ്‌ഥാന ട്രഷറർ പ്രസീത അഴീക്കോടിന്റെ വെളിപ്പെടുത്തല്‍ കേന്ദ്രം അന്വേഷിക്കണമെന്ന് മുന്‍ വ്യവസായമന്ത്രി ഇപി ജയരാജന്‍. ഇതുവരെ ഇവിടെ ഉണ്ടായിരുന്ന ഇഡി (എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്) ഇപ്പോള്‍ എവിടെ പോയെന്നും അദ്ദേഹം ചോദിച്ചു.
പണത്തിന്റെ സ്രോതസും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട ഇപി ജയരാജന്‍ വിഷയത്തിൽ കോണ്‍ഗ്രസ് നിലപാട് വ്യക്‌തമാക്കാത്തത് ദുരൂഹമാണെന്നും ചൂണ്ടിക്കാട്ടി.
അതേസമയം കുഴല്‍പ്പണവും വോട്ടുവിറ്റ പണവുമാണ് ബിജെപി നേതാക്കളുടെ കയ്യിലുള്ളതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പ്രതികരിച്ചു. കണ്ണൂര്‍ ഉള്‍പ്പടെ എല്ലാ ജില്ലകളിലും കള്ളപ്പണമെത്തിയെന്നും അദ്ദേഹംകൂട്ടിച്ചേർത്തു.
എന്‍ഡിഎ സ്‌ഥാനാര്‍ഥിയാകാന്‍ സികെ ജാനുവിന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ 10 ലക്ഷം രൂപ നൽകിയെന്ന് ജനാധിപത്യ രാഷ്‌ട്രീയ പാർട്ടി സംസ്‌ഥാന ട്രഷറർ പ്രസീത അഴീക്കോടാണ് ആരോപണം ഉന്നയിച്ചത്. നേരത്തെ പ്രസീതയും ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തായിരുന്നു. ഇതിന് പിന്നാലെ ആരോപണം ശരിവച്ചു കൊണ്ട് പ്രസീത കണ്ണൂരിൽ വാർത്താ സമ്മേളനവും നടത്തിയിരുന്നു.
Read Also: കൊടകര കുഴല്‍പ്പണക്കേസ്; കെ സുരേന്ദ്രന്റെ മൊഴിയെടുക്കും