ശ്രീനഗർ: ജമ്മു കശ്‌മീരിലെ പുൽവാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ച് സൈന്യം. സംഭവസ്‌ഥലത്ത് നിന്നും വലിയ ആയുധ ശേഖരവും കണ്ടെത്തിയിട്ടുണ്ട്.
‘ഓപ്പറേഷൻ തോഷ് കലൻ’ എന്ന പേരിൽ വെള്ളിയാഴ്‌ച മുതൽ ജില്ലയിൽ സുരക്ഷാ സേനയുടെ സംയുക്‌ത പരിശോധന ആരംഭിച്ചിരുന്നു. ഓപ്പറേഷന്റെ അടിസ്‌ഥാനത്തിൽ പ്രദേശം വളയുകയും വ്യാപകമായി ഭീകര വിരുദ്ധ പ്രവത്തനം നടത്തുകയുമാണ് ഇന്ത്യൻ സൈന്യം.
സുരക്ഷാ സേനയുമായുള്ള മൂന്ന് വ്യത്യസ്‌ത ഏറ്റുമുട്ടലുകളിൽ ജെയ്‌ഷെ മുഹമ്മദിന്റെ(ജെഎം) പാകിസ്‌ഥാൻ കമാൻഡർ ഉൾപ്പടെ നാല് ഭീകരർ കൊല്ലപ്പെടുകയും മറ്റൊരാളെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തതായി ശനിയാഴ്‌ച പോലീസ് അറിയിച്ചിരുന്നു. കശ്‌മീർ താഴ്‌വരയിലെ പുൽവാമ, ഗന്ദർബാൽ, കുപ്‌വാര ജില്ലകളിലാണ് ഏറ്റുമുട്ടലുണ്ടായത്.
പുൽവാമയിൽ ചേവക്ളാൻ ഗ്രാമത്തിൽ ഭീകരരുടെ സാന്നിധ്യത്തെ കുറിച്ചുള്ള പ്രത്യേക വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ സുരക്ഷാ സേനയുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചിരുന്നു. ഇതിനിടെ പ്രാദേശിക ദാറുൽ ഉലൂം ഇസ്‌ലാമിക് സെമിനാരിയിലേക്ക് തിരച്ചിൽ സംഘം എത്തിയതോടെ അകത്ത് ഒളിച്ചിരുന്ന ഭീകരർ വെടി ഉതിർക്കുകയായിരുന്നു.
ആക്രമണത്തിൽ ഒരു സാധാരണക്കാരനും വെടിയേറ്റിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നാണ് വിവരം.
അതേസമയം ജില്ലയിലെ വാഹിബുഗ് ഗ്രാമത്തിൽ നടത്തിയ മറ്റൊരു ഭീകരവിരുദ്ധ ഓപ്പറേഷനിൽ പരിഗാമിലെ റൂഫ് അഹമ്മദ് മിർ എന്ന സജീവ ഭീകരനെ സുരക്ഷാ സേന അറസ്‌റ്റ് ചെയ്‌തു. ഇയാളുടെ പക്കൽ നിന്നും ഒരു പിസ്‌റ്റൾ, രണ്ട് മാഗസിനുകൾ, 26 റൗണ്ടുകൾ, മൂന്ന് ഗ്രനേഡുകൾ എന്നിവയുൾപ്പടെ കുറ്റകരമായ വസ്‌തുക്കളും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്.
Most Read: രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനാകണം; അശോക് ഗെഹ്‌ലോട്ട്