ശ്രീനഗർ: ജമ്മു കശ്‌മീരിലെ പൂഞ്ചിൽ സൈനികർക്ക് നേരെ ആക്രമണം തുടരുന്നു. ഇന്ന് വൈകിട്ടാണ് സൈനികരുടെ വാഹനങ്ങൾ തീവ്രവാദികൾ ആക്രമിച്ചത്. സൈനികർ തിരിച്ചും വെടിയുതിർത്തു. മേഖലയിൽ വെടിവെപ്പ് തുടരുകയാണ്. അതേസമയം, പ്രദേശത്ത് നിന്ന് ഇതുവരെ മരണങ്ങളോ പരിക്കോ റിപ്പോർട് ചെയ്‌തിട്ടില്ല.
സമീപത്തുള്ള ഒരു കുന്നിൻ ചെരുവിൽ നിന്ന് തീവ്രവാദികൾ രണ്ടു റൗണ്ട് വെടിയുതിർത്തതായാണ് വിവരം. പിന്നാലെ ഇവർ പ്രദേശത്ത് നിന്ന് രക്ഷപ്പെട്ടതായും വിവരമുണ്ട്. മേഖലയിൽ തീവ്രവാദ പ്രവർത്തനങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധിക്കുന്നതിനായി പദ്ധതികൾ ആസൂത്രണം ചെയ്യാൻ ലഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദി പൂഞ്ചിലെത്തിയ സമയത്ത് തന്നെയാണ് തീവ്രവാദികൾ ആക്രമണം നടത്തിയത്.
കഴിഞ്ഞ കുറച്ചു ആഴ്‌ചകൾക്കിടെ പ്രദേശത്ത് സൈനികർക്ക് നേരെയുണ്ടായ രണ്ടാമത്തെ ആക്രമണമാണിത്. ഡിസംബർ 22നുണ്ടായ ആക്രമണത്തിൽ നാല് സൈനികർ വീരമൃത്യു വരിച്ചിരുന്നു. പിർ പഞ്ചൽ മേഖല, രജൗറി, പൂഞ്ച് എന്നിവിടങ്ങൾ 2003 മുതൽ തീവ്രവാദ മേഖലയായി മാറിയിരുന്നു. എന്നാൽ, 2021 മുതൽ ഇവിടെ തീവ്രവാദി ആക്രമണങ്ങൾ പുനരാരംഭിച്ചു. കഴിഞ്ഞ ഏഴ് മാസത്തിനിടെ 20 സൈനികർ ഇവിടെ കൊല്ലപ്പെട്ടു. കഴിഞ്ഞ രണ്ടുവർഷത്തിനിടെ 35ലധികം സൈനികരാണ് കൊല്ലപ്പെട്ടത്.
Most Read| സാമ്പത്തികമായി ഞെരുക്കുന്നുവെന്ന് കേരളം; കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്