ന്യൂഡെൽഹി: രാജ്യത്തെ അന്വേഷണ ഏജൻസികൾ ഏറെക്കാലമായി തേടുന്ന ഹിസ്ബുൽ മുജാഹിദീൻ ഭീകരൻ ജാവേദ് അഹ്‌മദ് മട്ടൂവിനെ ഡെൽഹി പോലീസ് അറസ്‌റ്റ് ചെയ്‌തു. എൻഐഎയും ഡെൽഹി പോലീസും ചേർന്ന് അന്വേഷണം നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ജമ്മു കശ്‌മീരിലെ നിരവധി ആക്രമണങ്ങളിൽ പ്രതിയാണ്.
രാജ്യത്തെ സുരക്ഷാ ഏജൻസികൾ തേടിക്കൊണ്ടിരിക്കുന്ന പത്ത് ഭീകരരിൽ ഒരാളാണ് മട്ടൂ. ഇയാളെക്കുറിച്ചു വിവരം നൽകുന്നവർക്ക് കേന്ദ്ര സർക്കാർ അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കശ്‌മീരിലെ സോപോർ സ്വദേശിയായ മട്ടൂ പാകിസ്‌ഥാനിൽ പോയി ആയുധ പരിശീലനം നേടിയ ആളാണ്. ജമ്മു കശ്‌മീരിലെ ഭീകരവാദ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിട്ടുള്ള മട്ടൂവിന്റെ അറസ്‌റ്റ് നിർണായകമാകുമെന്നാണ് സൂചന.
ഹിസ്ബുൽ മുജാഹിദീന്റെ സ്വയം പ്രഖ്യാപിത കമാൻഡറായിരുന്നു മട്ടൂ എന്നാണ് വിവരം. ഭീകരൻമാരുടെ എ++ കാറ്റഗറിയിലാണ് മട്ടൂവിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉൾപ്പെടുത്തിയിരുന്നത്. രാജ്യത്തിന്റെ സുരക്ഷക്ക് ഏറെ വെല്ലുവിളി ഉയർത്തിയ ആളാണ് ഇയാൾ. അതേസമയം, കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ മട്ടൂവിന്റെ സഹോദരൻ റയീസ് മട്ടൂ ജമ്മു കശ്‌മീരിലെ സോപോറിൽ ഇന്ത്യൻ ദേശീയ പതാക വീശുന്ന ദൃശ്യങ്ങൾ ഏറെ വൈറലായിരുന്നു.
Most Read| വൈഎസ് ശർമിള കോൺഗ്രസിൽ ചേർന്നു; സ്വീകരിച്ച് രാഹുലും ഖർഗെയും