ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഭീകരാക്രമണങ്ങളുടെ പശ്‌ചാത്തലത്തിൽ കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ജമ്മു കശ്‌മീർ സന്ദർശിക്കും. തിങ്കളാഴ്‌ച ജമ്മുവിൽ എത്തുന്ന കരസേനാ മേധാവി കശ്‌മീരിലെ ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ വിലയിരുത്തും. രജൗറിയിൽ സൈനിക വാഹനങ്ങൾക്ക് നേർക്കുണ്ടായ ആക്രമണത്തിൽ നാല് സൈനികർ വീരമൃത്യു വരിച്ചു ദിവസങ്ങൾ പിന്നിടുമ്പോഴാണ് സേനാ മേധാവി കശ്‌മീരിൽ എത്തുന്നത്.
രജൗറി മേഖലയിലെ താനാമണ്ഡിക്ക് സമീപമുള്ള ദേരാ കി ഖലിയിലാണ് രണ്ടു ആർമി ട്രക്കുകൾക്ക് നേരെ ആക്രമണമുണ്ടായത്. രജൗറിയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഭീകരർക്കായി മേഖലയിൽ സൈന്യം വ്യാപക തിരച്ചിൽ നടത്തുകയാണ്. മേഖലയിൽ സമീപകാലത്ത് വർധിച്ചുവരുന്ന ഭീകരാക്രമണങ്ങളെ ചെറുക്കാനുള്ള പദ്ധതികൾ സേനാ മേധാവി ചർച്ച ചെയ്യും.
പ്രതിരോധ മേഖലയിലെ വിദഗ്‌ധരും ചർച്ചക്ക് എത്തിയേക്കുമെന്നാണ് വിവരം. നിയന്ത്രണ രേഖയിലെ കടന്നുകയറ്റം പൂർണമായും ഇല്ലാതാക്കാൻ കൂടുതൽ സേനാ വിന്യാസം നടത്തിയേക്കും. വനമേഖലയിൽ ഉൾപ്പടെ ഏറ്റുമുട്ടൽ നടത്താൻ പരിശീലനം ലഭിച്ച സൈനികരെ ഇവിടെ വിന്യസിക്കാനും തയ്യാറെടുപ്പ് നടത്തുന്നതായാണ് സൂചന. രജൗറി, പൂഞ്ച് മേഖലകളിൽ ഭീകരാക്രമണം വർധിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് സുരക്ഷാ വിദഗ്‌ധർ പറയുന്നു.
കഴിഞ്ഞ രണ്ടുവർഷത്തിനിടെ 35 സൈനികരാണ് ഈ മേഖലയിൽ വീരമൃത്യു വരിച്ചത്. ഇവരിൽ മൂന്ന് ഓഫീസർമാരും ഉൾപ്പെടുന്നു. ജമ്മുവിൽ ഈ വർഷം 24 സുരക്ഷാ ഭടൻമാർ അടക്കം 59 പേർക്ക് ജീവൻ നഷ്‌ടമായി. ബാരാമുള്ളയിൽ മുൻ പോലീസ് ഉദ്യോഗസ്‌ഥനെയും ഭീകരർ വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു.
Most Read| ഗുസ്‌തി ഫെഡറേഷൻ ഭരണനിർവഹണം; അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കാൻ കേന്ദ്ര നിർദ്ദേശം