കൊല്ലം: മയ്യനാട് സഹകരണ ബാങ്ക് ക്രമക്കേടിൽ അന്വേഷണം പ്രഖ്യാപിച്ച് സഹകരണ വകുപ്പ്. ബാങ്കിലെ ജീവനക്കാരുടെയും ബന്ധുക്കളുടെയും കഴിഞ്ഞ പത്ത് വർഷത്തെ സാമ്പത്തിക ഇടപാടുകൾ അന്വേഷണവിധേയമാക്കും. ക്രമക്കേടിൽ മുൻ ജീവനക്കാരുടെ പങ്കും അന്വേഷിക്കും. ഒരുമാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട് സമർപ്പിക്കാൻ സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ നിർദ്ദേശിച്ചു.
മയ്യനാട് സർവീസ് സഹകരണ ബാങ്കിൽ ഗുരുതര സാമ്പത്തിക തട്ടിപ്പുകളാണ് നടന്നിരിക്കുന്നതെന്നാണ് പരാതി. ബാങ്ക് സെക്രട്ടറി രാധാകൃഷ്‌ണൻ ബിനാമികളുടെ പേരിൽ ഒരു കോടിയിലേറെ രൂപ വായ്‌പയെടുത്ത ശേഷം തിരിച്ചടവ് മുടക്കിയെന്ന് ആരോപിച്ച് സഹകരണ മന്ത്രിക്കും രജിസ്ട്രാർക്കും മുന്നിലാണ് പരാതിയെത്തിയത്.
അഞ്ച് ലക്ഷം രൂപയ്‌ക്ക് രാധാകൃഷ്‌ണൻ വാങ്ങിയ ഭൂമി ഭാര്യയുടെയും മരുമകനായ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവിന്റെയും പേരിലേക്ക് മാറ്റിയായിരുന്നു ആദ്യ തട്ടിപ്പ്. അഞ്ച് ലക്ഷം രൂപയുടെ ഭൂമി ഈട് വെച്ച് 30 ലക്ഷം രൂപ ഭാര്യയുടെയും മകന്റെയും പേരിൽ വായ്‌പ നൽകുകയായിരുന്നു എന്നാണ് പരാതിയിലെ ആരോപണം. ഈ വായ്‌പയുടെ തിരിച്ചടവ് മുടങ്ങിയിരിക്കെ മറ്റ് നാല് ബന്ധുക്കളുടെ പേരിൽ കൂടി രാധാകൃഷ്‌ണൻ സെക്രട്ടറിയായ ബാങ്ക് വായ്‌പ നൽകിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
2019 മാർച്ചിലാണ് ബന്ധുവായ സുനിൽ കുമാറിന്റെ അക്കൗണ്ടിലേക്ക് പണം കൈമാറിയത്. ഇതേദിവസം വൈകിട്ട് തന്നെ ഈ തുക രാധാകൃഷ്‌ണന്റെ അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ തെളിവും പരാതിയ്‌ക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്. ഈ തുകയും ബാങ്കിൽ തിരിച്ചടച്ചിട്ടില്ല.
Also Read: ഹൈദരാബാദ് ബലാൽസംഗ-കൊലക്കേസ് പ്രതി മരിച്ച നിലയിൽ