കോഴിക്കോട്: നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കിൽ കോവിഡ് രോഗവ്യാപനം കൂടുതൽ രൂക്ഷമാവുമെന്ന മുന്നറിയിപ്പുമായി കോഴിക്കോട് ജില്ലാ കളക്‌ടർ സാംബശിവ റാവു. ഇത് ജില്ലയുടെ സ്‌ഥിതി കൂടുതല്‍ മോശമാക്കുമെന്നും തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെ പ്രസിഡണ്ടുമാരും സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിൽ കളക്‌ടർ പറഞ്ഞു.
നിയന്ത്രണങ്ങള്‍ പ്രാദേശിക തലത്തില്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ തദ്ദേശ സ്‌ഥാപനങ്ങള്‍ക്ക് കളക്‌ടർ നിര്‍ദേശം നല്‍കി. ഓരോ പ്രദേശത്തെയും രാഷ്‌ട്രീയ, മത, സാമുദായിക പ്രവര്‍ത്തകരും ഇക്കാര്യത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കണമെന്നും ഓരോ ആര്‍ആര്‍ടിക്ക് കീഴിലും 20 പേരടങ്ങിയ സന്നദ്ധ സംഘം രൂപീകരിക്കണമെന്നും കളക്‌ടർ വ്യക്‌തമാക്കി.
കൂടാതെ വാര്‍ഡുതല റാപ്പിഡ് റെസ്‌പോണ്‍സ് ടീം രോഗികളുടെ ചികിൽസാ കാര്യത്തിലും നിരീക്ഷണത്തിലും ശ്രദ്ധപുലര്‍ത്തണം. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ നീരീക്ഷണത്തില്‍ പാര്‍പ്പിക്കണം. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമില്ലാത്തവരെ ഡിസിസികളിലേക്ക് നിര്‍ബന്ധമായും മാറ്റണം. രോഗലക്ഷണമുള്ളവരെ എഫ്എല്‍ടിസികളിലേക്ക് അയക്കണമെന്നും കളക്‌ടർ അഭ്യർഥിച്ചു.
നാലു പേരെ പരിശോധിക്കുമ്പോൾ ഒരാൾക്ക് രോഗം എന്ന നിലയിലാണ് കോഴിക്കോട് ജില്ല. സർക്കാർ ആശുപത്രികളിലെ കോവിഡ് കിടക്കകളെല്ലാം നിറഞ്ഞ അവസ്‌ഥയാണ്. സ്വകാര്യ ആശുപത്രികളും വരും ദിവസങ്ങളിൽ ഇതേ നിലയിലാകും എന്നാണ് കണക്കുകൂട്ടൽ. ഇന്നലെ ജില്ലയിൽ ആദ്യമായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 5000 കവിഞ്ഞിരുന്നു. ഇന്നലെ ജില്ലയിൽ 5015 പേർക്കാണ് കോവിഡ് റിപ്പോർട് ചെയ്‌തത്.
അതേസമയം രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ ജില്ലയിൽ പോലീസും നടപടികൾ ശക്‌തമാക്കിയിട്ടുണ്ട്. രോഗം വ്യാപിക്കുന്ന പ്രദേശങ്ങൾ ക്രിട്ടിക്കൽ കണ്ടെയിൻമെൻ്റ് സോണാക്കി വഴികളെല്ലാം അടച്ചു പൂട്ടി.
Malabar News: കണ്ണൂർ റൂറൽ എസ്‌പിയുടെ പേരിൽ ഓണലൈൻ തട്ടിപ്പിന് ശ്രമം