കോഴിക്കോട്: ജില്ലയിലെ 60 വയസിന് മുകളിലുള്ള എല്ലാവർക്കും ഓഗസ്‌റ്റ് 15ന് മുൻപ് വാക്‌സിൻ നൽകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരിൽ ഒരു ഡോസ് വാക്‌സിൻ പോലും സ്വീകരിക്കാത്ത ഒരു ലക്ഷം പേരുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്‌ഥാനത്തിലാണ് നാളെ മുതൽ 60 വയസിന് മുകളിൽ ഉള്ളവർക്ക് മാത്രം സൗജന്യ വാക്‌സിൻ നൽകാൻ ജില്ലാ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്.
നാളെ മുതൽ കോവിൻ പോർട്ടലിൽ 60 വയസിന് മുകളിലുള്ളവർക്ക് വേണ്ടി മാത്രമേ സ്ളോട്ടുകൾ ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളുവെന്ന് ജില്ലാ കളക്‌ടർ എൻ തേജ് ലോഹിത് റെഡ്‌ഡി പറഞ്ഞു. ആരോഗ്യ പ്രവർത്തകർ വഴി ശേഖരിച്ച കണക്കനുസരിച്ചാണ് ജില്ലയിൽ 60 വയസിന് മുകളിൽ പ്രായമുള്ള ഒരു ലക്ഷം പേർ ആദ്യ ഡോസ് വാക്‌സിൻ പോലും സ്വീകരിച്ചിട്ടില്ലെന്ന് വ്യക്‌തമായത്.
ഇവർക്ക് ഓഗസ്‌റ്റ് 15 നുള്ളിൽ വാക്‌സിൻ നൽകാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. ഇവരിൽ രണ്ടാം ഡോസ് വേണ്ടവർക്കും വാക്‌സിൻ നൽകും. ഇതിനായി പ്രാദേശിക തലത്തിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും കളക്‌ടർ പറഞ്ഞു. ഇവർ വാക്‌സിൻ സ്വീകരിക്കാൻ ഓൺലൈൻ ആയി ബുക്ക് ചെയ്യേണ്ടതില്ലെന്നും കളക്‌ടർ അറിയിച്ചു.
അതത് പ്രദേശങ്ങളിലെ ആശാവർക്കർമാർ മുഖേനയാണ് രജിസ്‌ട്രേഷൻ നടത്തുക. നിലവിൽ 25,000 ഡോസ് വാക്‌സിൻ മാത്രമാണ് ജില്ലയിൽ സ്‌റ്റോക്ക് ഉള്ളത്. നാളെ കൂടുതൽ വാക്‌സിൻ എത്തുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ അറിയിച്ചു. കോളേജ് വിദ്യാർഥികളുടെ വാക്‌സിനേഷൻ 15ന് ശേഷമേ ആരംഭിക്കുകയുള്ളുവെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ജില്ലയിൽ ഇതുവരെ 13.51 ലക്ഷം പേർക്ക് ആദ്യ ഡോസ് വാക്‌സിനും 5.64 ലക്ഷം പേർക്ക് രണ്ടു ഡോസ് വാക്‌സിനും നൽകിയിട്ടുണ്ട്. അതേസമയം, ജില്ലയിൽ ഇന്നലെ 2,221 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 16.59 ശതമാനമാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്.
Read Also: കോവിഡ്; ലോകത്ത് 20.29 കോടി രോഗബാധിതര്‍; 43 ലക്ഷത്തോട് അടുത്ത് മരണസംഖ്യ