വടകര: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അഴിയൂർ പഞ്ചായത്തിലെ ആവിക്കര ബീച്ച് കളക്‌ടർ അടച്ചു. ഇതോടെ തീരദേശങ്ങളിൽ കോവിഡ് പരിശോധനയും പ്രതിരോധ നടപടികളും ആരോഗ്യ വകുപ്പ് ഊർജിതമാക്കി. ഇവിടെ ആർആർടിമാരുടെ നേതൃത്വത്തിൽ 128 പേർക്ക് ആർടിപിസിആർ പരിശോധന നടത്തി. ഇതിൽ ഹർബാറിലെ 12ാം വാർഡിൽ നടത്തിയ കോവിഡ് പരിശോധനയിൽ 32 പോസിറ്റീവ് കേസുകൾ സ്‌ഥിരീകരിച്ചിരുന്നു.
ഇന്നലെ നടന്ന ആർആർടിമാരുടെ യോഗത്തിൽ വരും ദിവസങ്ങളിലും തീരദേശങ്ങളിൽ കോവിഡ് പരിശോധന നടത്താൻ അധികൃതർ തീരുമാനിച്ചു. തീര പ്രദേശങ്ങളായ 13,14 വാർഡുകളിൽ 15ൽ കൂടുതൽ ആളുകൾക്ക് രോഗം സ്‌ഥിരീകരിച്ചിട്ടുണ്ട്. വടകരയിലെ ചോമ്പാൽ ഹാർബറുമായുള്ള സമ്പർക്കം വഴിയാണ് ബീച്ച് നിവാസികൾക്ക് രോഗ വ്യാപനം ഉണ്ടാകാൻ കാരണമെന്നും അധികൃതർ പറഞ്ഞു.
അഴിയൂരിലേക്ക് ധാരാളം അതിഥി തൊഴിലാളികൾ എത്തുന്നുണ്ട്. അവർക്കെല്ലാം പോസിറ്റീവ് സ്‌ഥിരീകരിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. രോഗ വ്യാപനം തടയുന്നതിനായി ഇവർക്ക് ക്വാർട്ടേഴ്‌സ് നൽകുന്നതിന് മുൻപ് കോവിഡ് ടെസ്‌റ്റ് നടത്തി നെഗറ്റീവ് ആണെന്ന് ഉറപ്പ് വരുത്തണമെന്ന് ക്വാർട്ടേഴ്‌സ് ഉടമകൾക്ക് പഞ്ചായത്ത് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, ഹാർബർ മേഖലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
Read Also: വ്യാപനനിരക്ക് ഏറ്റവും കൂടുതൽ കേരളത്തിൽ; 7 ജില്ലകളിൽ സ്‌ഥിതി ഗുരുതരം; ആശങ്ക