കോഴിക്കോട്: ജില്ലയിൽ കോവിഡ് പരിശോധന കൂടുതൽ ശക്‌തമാക്കി പോലീസ്. കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിലും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുമാണ് പരിശോധന കർശനമാക്കിയ ത്.
നഗര പരിധിയില്‍ 530 പോലീസ് ഉദ്യോഗസ്‌ഥരെയും ഗ്രാമീണ മേഖലയിൽ 300 പേരെയും വിന്യസിച്ചിട്ടുണ്ട്. കൂടാതെ കടകളില്‍ സാമൂഹ്യ അകലം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുന്നതിനായി നാലു പേരടങ്ങുന്ന സ്‌ക്വാഡും സജ്‌ജമാണ്.
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനായി നഗര പരിധിയിലെ 998 കടകള്‍ പരിശോധിച്ചതില്‍ 19 കടകള്‍ അടപ്പിച്ചതായി പോലീസ് വ്യക്‌തമാക്കി. ഏഴ് കടകള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്.
5918 വാഹനങ്ങള്‍ പരിശോധിക്കുകയും ഇതില്‍ 121 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്‌തു. നാല് വാഹനങ്ങള്‍ക്കെതിരെ കോവിഡ് നിയമങ്ങൾ പാലിക്കാത്തതിന് എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തു.
നിയമ ലംഘനത്തിന് ജില്ലയിൽ ഇതിനോടകം 484 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്‌ഥലങ്ങളില്‍ കൂട്ടംകൂടി നിന്നതിനും കടകള്‍ കൃത്യസമയത്ത് അടക്കാത്തതിനും നഗര പരിധിയില്‍ 46 കേസുകളും ഗ്രാമീണ മേഖലകളിൽ 66 കേസുകളുമാണെടുത്തത്. കൂടാതെ മാസ്‌ക് ധരിക്കാത്തതിന് നഗര പരിധിയില്‍ 253 കേസുകളും റൂറലില്‍ 119 കേസുകളും എടുത്തിട്ടുണ്ട്.
Malabar News: അണക്കപ്പാറ വ്യാജ കള്ള് നിർമാണം; എക്‌സൈസ് ഉദ്യോഗസ്‌ഥർക്ക് കൂട്ട സ്‌ഥലംമാറ്റം