പാലക്കാട്: ജില്ലയിലെ ആലത്തൂര്‍ അണക്കപ്പാറയില്‍ വ്യാജ കള്ള് നിർമാണ കേന്ദ്രത്തിന്റെ നടത്തിപ്പിന് ഒത്താശ ചെയ്‌തെന്ന കേസിൽ എക്‌സൈസ് ഉദ്യോഗസ്‌ഥർക്ക് കൂട്ട സ്‌ഥലം മാറ്റം. പാലക്കാട് ജില്ലയിലെ എഴുപതോളം എക്‌സൈസ് ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റാനാണ് ഉത്തരവ്.
ആലത്തൂർ,ചിറ്റൂർ, സർക്കിൾ ഓഫിസിലെയും കുഴൽമന്ദം റെയ്ഞ്ച് ഓഫിസിലെയും ഉദ്യോഗസ്‌ഥരെയാണ് സ്‌ഥലം മാറ്റുന്നത്. പാലക്കാട് എക്‌സൈസ് സ്‌ക്വാഡിലെ ഉദ്യോഗസ്‌ഥരെയും സ്‌ഥലം മാറ്റും. വ്യാജകള്ള് നിർമാണത്തിന് ഒത്താശ ചെയ്‌ത് മാസപ്പടി വാങ്ങിയതായി കണ്ടെത്തിയ ഒൻപത് എക്‌സൈസ് ഉദ്യോഗസ്‌ഥരെ നേരത്തെ തന്നെ സസ്‌പെൻഡ് ചെയ്‌തിരുന്നു. ഇതിന് പുറമെയാണ് കൂട്ട സ്‌ഥലം മാറ്റം. പാലക്കാട് ജില്ലയിലെ മറ്റ് താലൂക്കുകളിലേക്കാണ് ഇവരെ സ്‌ഥലം മാറ്റുന്നത്.
ആലത്തൂര്‍ റെയ്ഞ്ച് പരിധിയിലെ അണക്കപ്പാറയിലെ കള്ള് ഗോഡൗണില്‍ നിന്ന് ജൂണ്‍ 27നാണ് വ്യാജകള്ളും സ്‌പിരിറ്റും കണ്ടെത്തിയത്. വടക്കാഞ്ചേരി വഴുവക്കോടുള്ള ഒരു വീട്ടില്‍ നിന്ന് 1312 ലിറ്റര്‍ സ്‌പിരിറ്റ്, 2220 ലിറ്റര്‍ വ്യാജകള്ള്, 11 ലക്ഷം രൂപ എന്നിവ സ്‌റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടിച്ചെടുത്തിരുന്നു.
Malabar News: കോവിഡ് വ്യാപനം; കൂത്തുപറമ്പില്‍ കർശന നിയന്ത്രണം