തിരുവനന്തപുരം: സംസ്‌ഥാനത്ത് എത്തുന്ന എല്ലാ പ്രവാസികളും ഏഴ് ദിവസം ക്വാറന്റെയ്‌നിൽ കഴിയണമെന്ന സർക്കാർ നയത്തിനെതിരെ പ്രതിഷേധവുമായി പ്രവാസി മലയാളികൾ. മൂന്നും നാലും ഡോസ് വാക്‌സിൻ സ്വീകരിച്ച ശേഷം ചെറിയ അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികൾക്ക് ക്വാറന്റെയ്‌ൻ നിർബന്ധമാക്കരുതെന്നാണ് അഭ്യർഥന. സർക്കാരിന്റേത് പ്രവാസി വിരുദ്ധ നിലപാടാണെന്നും പിൻവലിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും പ്രവാസി ലീഗൽ സെൽ വ്യക്‌തമാക്കി.
ഒമൈക്രോൺ പശ്‌ചാത്തലത്തിൽ ലോ റിസ്‌ക് രാജ്യങ്ങളുടെ പട്ടികയിലാണ് ആറ് ഗൾഫ് രാജ്യങ്ങളെ കേന്ദ്രസർക്കാർ ഉൾപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര നിർദ്ദേശം അനുസരിച്ച് കേരളത്തിലേക്ക് എത്തുന്ന എല്ലാ പ്രവാസികൾക്കും ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്റെയ്‌ൻ ഏർപ്പെടുത്തിയിട്ടുണ്ട്. കുറച്ച് ദിവസത്തേക്ക് മാത്രം നാട്ടിലെത്തുന്ന പ്രവാസികൾക്ക് ഈ തീരുമാനം തിരിച്ചടിയാണ്.
അതിനാൽ ഗൾഫിൽ നിന്ന് വരുന്ന പ്രവാസികൾക്ക് ക്വാറന്റെയ്‌ൻ ഒഴിവാക്കണമെന്നാണ് ആവശ്യം. പലരും ബൂസ്‌റ്റർ ഡോസ് ഉൾപ്പടെ സ്വീകരിച്ചതിന് ശേഷമാണ് നാട്ടിലേക്ക് എത്തുന്നത്. കൂടാതെ, യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ ലഭിച്ച പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും ഇവരുടെ കൈവശമുണ്ടാകും.
കേരളത്തിൽ വിവിധ രാഷ്‌ട്രീയ പാർട്ടികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സമ്മേളനങ്ങളും മറ്റും നടത്തുന്നത്. ഇത്തരം പരിപാടികളിൽ ജനം കൂട്ടം കൂടി നിൽക്കുന്ന സാഹചര്യം ഉണ്ടായിട്ടും അതൊന്നും ഒഴിവാക്കാതെ പ്രവാസികളുടെ മേൽ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് വിവിധ പ്രവാസി സംഘടനകളുടെ നിലപാട്. തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ പ്രസിഡണ്ട് ജോസ് അബ്രഹാം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് നിവേദനം കൈമാറി.
അനുകൂലമായ നടപടികൾ ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് പ്രവാസി ലീഗൽ സെൽ അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ മുഖ്യമന്ത്രി, എംപിമാർ ഉൾപ്പടെയുള്ള ജനപ്രതിനിധികൾ ഇടപെടണമെന്നും പ്രവാസികൾ ഒന്നടങ്കം ആവശ്യപ്പെടുന്നു.
Also Read: ചാൻസലർ പദവി: നിലവിലുള്ള സ്‌ഥിതി തുടരാനാകില്ല; ഗവർണർ