പാലക്കാട്: തമിഴ്നാട് പൊള്ളാച്ചി വാൽപ്പാറയിൽ വിനോദയാത്രാ സംഘത്തിന്റെ ടെമ്പോ ട്രാവലർ അപകടത്തിൽപ്പെട്ട് ഒമ്പത് മലയാളികൾക്ക് ദാരുണാന്ത്യം. . മരിച്ചവരിൽ ഒരു കുട്ടിയും ഏഴ് സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടുന്നു. ഡ്രൈവർ ഉൾപ്പടെ നാലുപേർക്ക് പരിക്കേറ്റു. ഇന്ന് വൈകീട്ടായിരുന്നു അപകടം.
മലപ്പുറം വളാഞ്ചേരിക്ക് സമീപം പാങ്ങ് പള്ളിപ്പറമ്പ് ജിഎൽപി സ്കൂളിൽ നിന്നും വിനോദയാത്രക്ക് പോയ 12 അധ്യാപകരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വാൽപ്പാറയിൽ നിന്ന് പൊള്ളാച്ചിയിലേക്കുള്ള ചുരം ഇറങ്ങവേയായിരുന്നു അപകടം. വാൽപ്പാറ- പൊള്ളാച്ചി റൂട്ടിൽ 13ആം വളവിൽ നിന്നും 16ആം വളവിലേക്കാണ് വാഹനം മറിഞ്ഞത്. അപകടത്തിൽ വാഹനം പൂർണമായി തകർന്നു.
പരിക്കേറ്റവരെ പൊള്ളാച്ചിയിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. രണ്ടുപേരെ കോയമ്പത്തൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഡ്രൈവർക്ക് വാനിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സംരക്ഷണ ഭിത്തിയിലിടിച്ചു വാഹനം 800 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.
ഉടൻ തന്നെ നാട്ടുകാരും പോലീസും രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു. 40ൽ അധികം ഹെയർപിന്നുകളാണ് പൊള്ളാച്ചി-വാൽപ്പാറ റൂട്ടിലുള്ളത്. വളവും തിരിവുമുള്ള സ്ഥലമായതിനാൽ വാഹനത്തിന്റെ നിയന്ത്രണം വിട്ട് കൈവരിയിൽ ഇടിച്ചു തെന്നി മറിഞ്ഞതാകാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു. സംഭവത്തിൽ തമിഴ്നാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read| സമുദ്ര ഉപരോധം കടുപ്പിച്ച് യുഎസ്; ദൃശ്യങ്ങൾ പുറത്തുവിട്ട് സെൻട്രൽ കമാൻഡ്




































