ന്യൂഡെൽഹി: സംഘടനാ പ്രവർത്തനങ്ങളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഇടക്കാല അധ്യക്ഷയായ സോണിയാ ഗാന്ധിയെ സഹായിക്കാൻ പ്രത്യേക കമ്മിറ്റി യോഗം ചേർന്നു. വീഡിയോ കോൺഫറൻസിലൂടെ ചേർന്ന യോഗത്തിൽ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ പങ്കെടുത്തു. ബിഹാറിൽ അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനത്തെ കുറിച്ചും ഗുജറാത്ത്, മധ്യപ്രദേശ്, മണിപ്പൂർ എന്നിവിടങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളെ കുറിച്ചുമാണ് കോൺഗ്രസ് നേതൃത്വം പ്രധാനമായും ചർച്ച ചെയ്‌തത്.
യോഗത്തിൽ സോണിയാ ഗാന്ധി പങ്കെടുത്തിരുന്നില്ല. യോഗത്തിലെ കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കാർഷിക നിയമങ്ങളെ കുറിച്ചുള്ള തുറന്ന ചർച്ചകളും യോഗത്തിൽ നടന്നു. ബില്ലുകൾക്കെതിരെ രണ്ട് കോടി ഒപ്പുകൾ ശേഖരിച്ച് രാഷ്‌ട്രപതിക്ക് സമർപ്പിക്കാനും നേതാക്കൾ തീരുമാനിച്ചുവെന്ന് ‘ദ ഹിന്ദു’ റിപ്പോർട്ട് ചെയ്‌തു.
എകെ ആന്റണി, അഹമ്മദ് പട്ടേൽ, അംബിക സോണി, കെസി വേണുഗോപാൽ, രൺദീപ് സുർജേവാല എന്നിവരുൾപ്പടെയുള്ള ആറംഗ സമിതി ഓഗസ്‌റ്റിലാണ് രൂപീകരിച്ചത്. എന്നാൽ, യോഗത്തിൽ ആകെ നാല് പേർ മാത്രമാണ് പങ്കെടുത്തത്. കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന അഹമ്മദ് പട്ടേലിനെ ആരോഗ്യ നില മോശമായതിനെ തുടർന്ന് ഐസിയുവിലേക്ക് മാറ്റിയിരുന്നു. ചില വ്യക്‌തിപരമായ കാരണങ്ങൾ കൊണ്ട് എകെ ആന്റണിയും യോഗത്തിൽ ഉണ്ടായിരുന്നില്ല.
ബിഹാർ സംസ്‌ഥാന കാര്യങ്ങളിൽ പാർട്ടി ചുമതലയുള്ള രാജ്യസഭാ എംപി ശക്‌തി സിങ് ഗോഹിൽ, ഗുജറാത്ത് ചുമതലയുള്ള രാജീവ് സതവ് എന്നിവർ യോഗത്തിൽ പങ്കെടുത്തതായി റിപ്പോർട്ടുകളുണ്ട്.
ബിഹാറിൽ 70 സീറ്റുകളിൽ ജനവിധി തേടിയ കോൺഗ്രസിന് 19 സീറ്റുകൾ മാത്രമാണ് നേടാനായത്. ഉത്തരേന്ത്യയിൽ കോൺഗ്രസിന്റെ പ്രസക്‌തി നഷ്‌ടപ്പെട്ടെന്നും ബിജെപിയുടെ ബദലായി ജനം കോൺഗ്രസിനെ കണക്കാനില്ലെന്നും മുൻ നിയമ മന്ത്രിയും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായ കപിൽ സിബൽ വിമർശിച്ചിരുന്നു.