തിരുവനന്തപുരം: വിഴിഞ്ഞത്ത് സമവായ ചർച്ചകൾ സജീവമാക്കി സംസ്‌ഥാന സർക്കാർ. വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ ഉപസമിതിയുടെ പ്രത്യേക യോഗം വിളിച്ചിരിക്കുകയാണ്. ഇന്ന് വൈകിട്ട് അഞ്ചിന് മന്ത്രിസഭാ ഉപസമിതി യോഗം ചേരും. അതിന് ശേഷം സമരസമിതിയുമായി ചർച്ച നടത്താനും തീരുമാനമുണ്ട്.
ലത്തീൻ, മലങ്കര സഭ നേതൃത്വവുമായുള്ള ചീഫ് സെക്രട്ടറിയുടെ ചർച്ചക്കും മുഖ്യമന്ത്രിയും കത്തോലിക്കാ ബാവയും തമ്മിലുള്ള കൂടിക്കാഴ്‌ചക്ക് പിന്നാലെയാണ് സർക്കാർ സമവായ നീക്കങ്ങളിൽ സജീവമായത്. പിന്നീട് ക്ളീമിസ് ബാവ മുഖ്യമന്ത്രിയുമായും ചർച്ച നടത്തിയിരുന്നു. തുറമുഖത്തെ തീരശോഷണം പഠിക്കാനുള്ള സമിതിയിൽ സമരസമിതി നിർദ്ദേശിക്കുന്ന ഒരു വ്യക്‌തി ഉണ്ടായിരിക്കണമെന്ന നിർദ്ദേശമാണ് ചർച്ചയിൽ പ്രധാനമായും ഉയർന്നുവന്നത്.
തീരശോഷണത്തെ തുടർന്ന് വാടക വീടുകളിൽ താമസിക്കുന്നവർക്ക് അനുവദിച്ച വാടക തുക 5500 ൽ നിന്നും 7000 ആക്കണം, പോലീസ് സ്‌റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ടുള്ള കേസുമടക്കം ചർച്ചയായി. ഈ ചർച്ചകളിൽ ഉരുത്തിരിഞ്ഞ കാര്യങ്ങളെല്ലാം മന്ത്രിമാരെ മുഖ്യമന്ത്രി ഇന്ന് ധരിപ്പിക്കും. അതിന് ശേഷമാകും സർക്കാർ തലത്തിൽ തീരുമാനം ഉണ്ടാവുക.
അതിനിടെ, വിഴിഞ്ഞത്ത് ഇന്ന് സമാധാന ദൗത്യ സംഘം സന്ദർശനം നടത്തും. സംഘർഷവവസ്‌ഥ പരിഹരിക്കണമെന്നും സമാധാനം പുനഃസ്‌ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് സംഘം വിഴിഞ്ഞത്ത്‍ എത്തുന്നത്.
ബിഷപ്പ് ഡോ. സൂസപാക്യം, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്‌ഞാനപതി, ഓർത്തഡോക്‌സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ. ഗ്രബ്രിയേൽ, പാളയം ഇമാം എന്നിവരാണ് ഉച്ചക്ക് ശേഷം വിഴിഞ്ഞത്തെത്തുക. മുല്ലൂരിലെ സമരപന്തലുകളും സംഘർഷത്തിൽ പരിക്ക് പറ്റിയ മൽസ്യത്തൊഴിലാളികളെയും പോലീസുകാരെയും സംഘം സന്ദർശിക്കും.
Most Read: ചരിത്രത്തിലാദ്യം; സ്‌പീക്കർ പാനലിൽ മുഴുവൻ വനിതകൾ-സഭാ സമ്മേളനത്തിന് തുടക്കം