തിരുവനന്തപുരം: 15ആം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന് തുടക്കമായി. സ്‌പീക്കറായി ചുമതല ഏറ്റെടുത്ത ശേഷം എഎൻ ഷംസീർ നിയന്ത്രിക്കുന്ന ആദ്യ സഭാ സമ്മേളനമാണിത്. കൂടാതെ, ചരിത്രം സൃഷ്‌ടിച്ച് സ്‌പീക്കർ പാനൽ പൂർണമായും ഇത്തവണ വനിതകളാണ്. ഭരണപക്ഷത്ത് നിന്നും യു പ്രതിഭ, സികെ ആശ എന്നിവരും പ്രതിപക്ഷത്തു നിന്നും കെകെ രമയുമാണ് പാനലിൽ ഉള്ളത്.
ഇത് ആദ്യമായാണ് സ്‍പീക്കർ പാനലിൽ മുഴുവൻ വനിതകൾ വരുന്നത്. സ്‌പീക്കർ എഎൻ ഷംസീറാണ് പാനലിൽ വനിതകൾ വേണമെന്ന നിർദ്ദേശം മുന്നോട്ട് വെച്ചത്. ഇത് അംഗീകരിച്ച് ഭരണപക്ഷവും പ്രതിപക്ഷവും വനിതകളെ നിർദ്ദേശിക്കുക ആയിരുന്നു.
സ്‍പീക്കർ സഭയിൽ ഇല്ലാത്ത സമയങ്ങളിൽ സഭ നിയന്ത്രിക്കുന്നതിനാണ് ഈ പാനൽ. അതേസമയം, സംസ്‌ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്‌ഥാനത്ത് നിന്നും ഗവർണറെ മാറ്റുന്നതിനുള്ള ബില്ലുകളാണ് ഇത്തവണത്തെ സഭാ സമ്മേളനത്തിന്റെ മറ്റൊരു പ്രത്യേകത.
അതിനിടെ, സ്‌പീക്കർ പദവി പുതിയ റോളെന്നും രാഷ്‌ട്രീയ ജീവിതത്തിലെ ഭാഗ്യമായി കരുതുന്നുവെന്നും എഎൻ ഷംസീർ പ്രതികരിച്ചു. സഭ നല്ല രീതിയിൽ നടത്തിക്കൊണ്ട് പോകാൻ കഴിയുമെന്ന് കരുതുന്നു. രാഷ്‌ട്രീയ ഗുരുനാഥനായ കോടിയേരി ബാലകൃഷ്‌ണന്റെ ചരമോപഹാരം വായിക്കേണ്ടി വരുന്നുവെന്നത് വ്യക്‌തിപരമായി ദുഃഖം ഉണ്ടാക്കുന്നുവെന്നും ഷംസീർ കൂട്ടിച്ചേർത്തു.
Most Read: രണ്ടാംഘട്ട വോട്ടെടുപ്പ്; ഗുജറാത്ത് ഇന്ന് വീണ്ടും പോളിംഗ് ബൂത്തിലേക്ക്