ന്യൂഡെല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന് നിര്‍ദേശം നല്‍കി സുപ്രീം കോടതി. കേസുമായി ബന്ധപ്പെട്ട ജയിന്‍ കമ്മീഷന്‍ റിപ്പോര്‍ട് സിബിഐക്ക് കൈമാറാനും കോടതി നിര്‍ദേശിച്ചു.
ജയിന്‍ കമ്മീഷന്‍ റിപ്പോര്‍ട് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടായി കണക്കാക്കാമെന്ന് പറഞ്ഞ കോടതി കേസില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ സിബിഐക്ക് സ്വാതന്ത്രമുണ്ടെന്നും വ്യക്‌തമാക്കി. കൈക്കൊണ്ട നടപടിയില്‍ സിബിഐ മൂന്നു മാസത്തിനകം റിപ്പോര്‍ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
അതേസമയം, റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വേണമെന്ന ശാസ്‌ത്രജ്‌ഞൻ നമ്പി നാരായണന്റെ ആവശ്യം കോടതി തള്ളി. റിപ്പോര്‍ട് പരസ്യപ്പെടുത്തരുതെന്നും അന്വേഷണ റിപ്പോര്‍ട് രഹസ്യമായി സൂക്ഷിക്കണമെന്നും വ്യക്‌തമാക്കിയാണ് കോടതി ആവശ്യം തള്ളിയത്.
സുപ്രീംകോടതി വിധി സ്വാഗതാർഹമെന്ന് ആയിരുന്നു നമ്പി നാരായണന്റെ പ്രതികരണം. മാത്രവുമല്ല, ഐബി ഉദ്യോഗസ്‌ഥര്‍ക്ക് എതിരെയും അന്വേഷണം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രണ്ടര വർഷം നീണ്ട സിറ്റിങ്ങുകൾക്കും അന്വേഷണത്തിനും ഒടുവിലാണ് ജസ്‌റ്റിസ് ഡികെ ജയിൻ അധ്യക്ഷനായ സമിതി മുദ്ര വച്ച കവറിൽ റിപ്പോർട് സമർപ്പിക്കപ്പെട്ടത്. ജസ്‌റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് മുൻപാകെയാണ് റിപ്പോർട് സമർപ്പിച്ചത്. ജസ്‌റ്റിസുമാരായ ദിനേശ് മഹേശ്വരി, കൃഷ്‌ണ മുരാരി എന്നിവരാണ് ബെഞ്ചിലെ മറ്റ് ജഡ്‌ജിമാർ.
Read Also: കർഷകസമരം; ഡെൽഹി അതിർത്തികൾ അടഞ്ഞുതന്നെ; ഗതാഗത തടസം