തിരുവനന്തപുരം: തൈക്കാട് സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പ്രസവ ശസ്‌ത്രക്രിയക്കിടെ യുവതിയുടെ വയറിനുള്ളിൽ പഞ്ഞി വച്ച് തുന്നിക്കെട്ടിയതായി പരാതി. വലിയതുറ സ്വദേശിയായ 22കാരി അല്‍ഫിന അലിയുടെ ശസ്‌ത്രക്രിയക്കിടെയാണ് കൈപ്പിഴ സംഭവിച്ചത്. വയറ് വേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പഞ്ഞിക്കെട്ട് വയറിനുള്ളിലുള്ള കാര്യം മനസിലായത്. ആന്തരികാവയവങ്ങളില്‍ പഴുപ്പും നീരും കെട്ടി ഗുരുതരാവസ്‌ഥയിലായ യുവതിയെ എസ് എ ടി ആശുപത്രിയില്‍ വീണ്ടും ശസ്‌ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു.
അല്‍ഫിനയുടെ രണ്ടാമത്തെ പ്രസവത്തിനായാണ് തൈക്കാട് സ്‌ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെത്തിയത്. പ്രസവം സിസേറിയനായിരുന്നു. ശസ്‌ത്രക്രിയക്ക് ശേഷം വേദന കുറയാത്തതിനെ തുടര്‍ന്ന് ഡോക്‌ടറെ കാണിച്ചെങ്കിലും കുഴപ്പമില്ലെന്ന് പറഞ്ഞ് മടക്കി അയച്ചു. തുടർന്നും വേദന കുറയാതിരുന്ന ഘട്ടത്തില്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച് സ്‌കാനിങ്ങിന് നടത്തിയപ്പോഴാണ് വയറിനുള്ളില്‍ പഞ്ഞിക്കെട്ടുകള്‍ കണ്ടെത്തിയത്.
എസ് എ ടി ആശുപത്രിയില്‍ വീണ്ടും അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയയാക്കി. ആദ്യം കീഹോള്‍ സര്‍ജറി നടത്തിയെങ്കിലും അത് വിജയം കണ്ടില്ല. തുടര്‍ന്ന് വയറു കീറി ശസ്‌ത്രക്രിയ ചെയ്‌ത് പഞ്ഞിക്കെട്ട് പുറത്തെടുക്കുകയായിരുന്നു.
ഡോക്‌ടര്‍ക്ക് കൈപ്പിഴ സംഭവിച്ചുവെന്ന് തൈക്കാട് ആശുപത്രി അധികൃതരെ അറിയിച്ചെങ്കിലും തെളിവുമായി വരാനായിരുന്നു മറുപടി. ശസ്‌ത്രക്രിയക്കിടെ ഉപയോഗിക്കുന്ന സാധനങ്ങളെല്ലാം സാധാരണഗതിയില്‍ എണ്ണി തിരിച്ചെടുക്കാറുണ്ടെന്നും ഇക്കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ലെന്നുമാണ് ശസ്‌ത്രക്രിയ നടത്തിയ ഡോക്‌ടറുടെ വിശദീകരണം. അതേസമയം സംഭവത്തില്‍ പരാതി ലഭിച്ചില്ലെന്നാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്.
National News: പുതിയ പരീക്ഷണം നടത്താൻ ഓക്‌സ്‌ഫോർഡ് വാക്‌സിൻ