വാഷിങ്ടൺ: കോവിഡ് 19ന് എതിരായ ഓക്‌സ്‌ഫോർഡ് വാക്‌സിന്റെ പുതിയ പരീക്ഷണം നടത്താൻ തീരുമാനം. ആസ്ട്ര സനേകയുമായി ചേർന്ന് ഓക്‌സ്‌ഫോർഡ് സർവകലാശാല വികസിപ്പിച്ചെടുത്ത വാക്‌സിന്റെ പരീക്ഷണമാണ് വീണ്ടും നടത്തുന്നത്. ആസ്ട്ര സനേക സിഇഒയാണ് ഇക്കാര്യം അറിയിച്ചത്. വാക്‌സിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്കകൾ ഉയർന്ന സാഹചര്യത്തിലാണ് പുതിയ പരീക്ഷണം.
ഓക്‌സ്‌ഫോർഡ് വാക്‌സിൻ കുറച്ചുകൂടി മെച്ചപ്പെടുത്തുന്നതിനായി കൂടുതൽ പരീക്ഷണങ്ങൾ ആവശ്യമാണെന്ന് ആസ്ട്ര സനേക സിഇഒ പാസ്‌ക്കൽ സോറിയറ്റ് വിശദീകരിച്ചു. കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ളവരെ ഉൾപെടുത്തി പരീക്ഷണം കൂടുതൽ വികസിപ്പിക്കുമെന്ന സൂചനയും സിഇഒ നൽകി. വിവിധ രാജ്യങ്ങളിൽ ഈ വർഷം അവസാനത്തോടെ വാക്‌സിന് അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
അതേസമയം, ഇന്ത്യയിൽ ഓക്‌സ്‌ഫോർഡ് വാക്‌സിൻ പരീക്ഷണം നടത്തുന്ന സിറം ഇൻസ്‌റ്റിറ്റ്യൂട്ട് നിലവിലെ സംഭവവികാസങ്ങളിൽ ആശങ്കപ്പെടേണ്ടെന്ന് അറിയിച്ചു. ഇന്ത്യയിലെ വാക്‌സിൻ പരീക്ഷണം സുരക്ഷിതമായാണ് പുരോഗമിക്കുന്നതെന്നും സിറം ഇൻസ്‌റ്റിറ്റ്യൂട്ട് പ്രതികരിച്ചു.
Read also: കോവിഷീല്‍ഡ് വാക്‌സിൻ ; പ്രധാനമന്ത്രി സിറം ഇൻസ്‌റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കും