ന്യൂഡെല്‍ഹി: രാജ്യത്തെ ആദ്യ വായു ശുദ്ധീകരണ ടവറിന്റെ ഉൽഘാടനം ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നിർവഹിച്ചു. ഡെല്‍ഹിയിലെ കൊണാട്ട് പ്ളേസില്‍ സ്‌ഥാപിച്ച ഈ സംവിധാനം ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള 1,000 ക്യുബിക് മീറ്റര്‍ വായു ഓരോ സെക്കന്‍ഡിലും ശുദ്ധീകരിക്കാന്‍ ശേഷിയുള്ളതാണ്.
ശിവാജി സ്‌റ്റേഡിയം മെട്രോ സ്‌റ്റേഷന് പിന്നിലായി 24.2 മീറ്റര്‍ ഉയരത്തിലാണ് ടവര്‍ നിര്‍മിച്ചത്. ടവറിന്റെ അടിയില്‍ മൊത്തം 40 ഫാനുകള്‍ സ്‌ഥാപിച്ചിട്ടുണ്ട്. മുകളില്‍നിന്ന് വായു വലിച്ചെടുത്ത് ശുദ്ധീകരിച്ചശേഷം താഴെയുള്ള ഫാനുകളിലൂടെ അന്തരീക്ഷത്തിലേക്ക് തന്നെ പുറത്തു വിടുന്നതാണ് ഇതിന്റെ പ്രവര്‍ത്തനം.
ഏകദേശം 20 കോടിയാണ് മൊത്തം പദ്ധതിയുടെ ചിലവായി കണക്കാക്കുന്നത്. ഡെല്‍ഹി മലിനീകരണ നിയന്ത്രണ സമിതിയാണ് ഇതിന്റെ നോഡല്‍ ഏജന്‍സി. പദ്ധതിയുടെ സാങ്കേതിക ഉപദേഷ്‌ടാക്കളായ ഡെല്‍ഹി ഐഐടിയും മുംബൈ ഐഐടിയും ചേര്‍ന്നാണ് എത്രത്തോളം വായു ശുദ്ധീകരിക്കുമെന്നത് സംബന്ധിച്ച പഠനം നടത്തുന്നത്.
അതേസമയം പ്രാരംഭ പദ്ധതിയായിട്ടാണ് ഇപ്പോൾ സ്‌മോഗ് ടവർ സ്‌ഥാപിച്ചതെന്നും ആദ്യ ഫലങ്ങള്‍ ഒരു മാസത്തിനുള്ളില്‍ ലഭ്യമാകുമെന്നും ഉൽഘാടനം നിർവഹിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി വിജയമാണെങ്കില്‍ ഡെല്‍ഹിയില്‍ കൂടുതല്‍ സ്‌മോഗ് ടവറുകള്‍ സ്‌ഥാപിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
Most Read: സംസ്‌ഥാനത്ത് പ്രതിദിന കോവിഡ് പരിശോധന 2 ലക്ഷമായി ഉയർത്തും; ആരോഗ്യമന്ത്രി