ഡെൽഹി: രാജ്യതലസ്‌ഥാനത്തെ നിർമാണ തൊഴിലാളികൾക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ഡെൽഹി സർക്കാർ. 100 തൊഴിലാളികൾക്ക് സൗജന്യ പാസ് വിതരണം ചെയ്‌ത് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പദ്ധതിക്ക് തുടക്കം കുറിച്ചു.
തൊഴിലാളികൾക്ക് ഡിടിസി വെബ്‌സൈറ്റിലോ നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡ് സജ്‌ജീകരിച്ചിട്ടുള്ള 34 രജിസ്‌ട്രേഷൻ ബൂത്തുകളിലോ പാസിനായി രജിസ്‌റ്റർ ചെയ്യാമെന്ന് അധികൃതർ വ്യക്‌തമാക്കി.
ഡെൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലും(ഡിടിസി), ക്ളസ്‌റ്റർ ബസുകളിലും യാത്ര ചെയ്യുന്നതിനാണ് സൗജന്യ പാസ്. വെൽഡർമാർ, മിസ്‌ട്രികൾ, തൊഴിലാളികൾ, കൂലികൾ, പെയിന്റർമാർ, തുടങ്ങി കൺസ്‌ട്രക്ഷൻ സൈറ്റുകളിൽ പ്രവർത്തിക്കുന്ന മുഴുവൻ തൊഴിലാളികൾക്കും ഇനി യാത്രക്കൂലി നൽകാതെ യാത്ര ചെയ്യാം.
ബിൽഡിംഗ് ആൻഡ് അദർ കൺസ്‌ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ ബോർഡിൽ രജിസ്‌റ്റർ ചെയ്‌ത 10 ലക്ഷം തൊഴിലാളികൾക്ക് തീരുമാനം ഗുണം ചെയ്യുമെന്ന് പദ്ധതി ഉൽഘാടനം ചെയ്‌തുകൊണ്ട് മനീഷ് സിസോദിയ പറഞ്ഞു.
‘നിർമാണ തൊഴിലാളികളിൽ ചിലർക്ക് മാത്രമാണ് ജോലി സ്‌ഥലത്തിന് സമീപം താമസം ലഭിക്കുന്നുള്ളൂ, മറ്റുള്ളവർ ദൂര സ്‌ഥലങ്ങളിൽ നിന്ന് ജോലിക്കെത്തുന്നവരാണ്. പ്രതിമാസം യാത്രാക്കൂലി ഇനത്തിൽ വലിയ തുക ഇവർക്ക് നഷ്‌ടം വരുന്നു. എന്നാൽ ഇനി അതുണ്ടാവില്ല, യാത്രാക്കൂലിക്കായി മാറ്റുന്ന തുക കൂടി വീട്ടുകാർക്ക് നൽകാം’, ഉപമുഖ്യമന്ത്രി വ്യക്‌തമാക്കി.
Most Read: തമിഴ്‌നാടിന്റെ നീറ്റ് വിരുദ്ധ ബിൽ കേന്ദ്രത്തിന് കൈമാറി; സ്‌റ്റാലിൻ