ഡെൽഹി: രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ മന്ത്രിസഭാ യോഗം വിളിച്ച് പ്രധാനമന്ത്രി. ഇന്ന് 11 മണിക്കാണ് സമ്പൂർണ മന്ത്രിസഭാ യോഗം ചേരുക. രാജ്യത്തെ ഓക്‌സിജൻ പ്രതിസന്ധി ,വാക്‌സിൻ ക്ഷാമം തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും.
കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്ന രാജ്യത്ത് മിക്കയിടങ്ങളിലും രോഗപ്രതിരോധം കൈവിടുന്ന നിലയാണ്. ഓക്‌സിജന്റെ ലഭ്യതക്കുറവും വാക്‌സിൻ ക്ഷാമവും പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നു. ഡെൽഹിയിലും മറ്റും ജനം ഓക്‌സിജൻ ലഭിക്കാതെ വലയുകയാണ്. കൂടാതെ മിക്ക സംസ്‌ഥാനങ്ങളിലും വാക്‌സിൻ ക്ഷാമത്തെ തുടർന്ന് വാക്‌സിനേഷൻ നിർത്തിവെച്ച നിലയാണ്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭാ യോഗം വിളിച്ചു ചേർക്കുന്നത്.
രാജ്യത്തെ ഓക്‌സിജൻ പ്രതിസന്ധിയും വാക്‌സിൻ ക്ഷാമവുമെല്ലാം ഇന്നത്തെ യോഗത്തിൽ ചർച്ചയാകും. അതേസമയം കോവിഡ് സാഹചര്യവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കൂടാതെ വാക്‌സിൻ വിലയിൽ ഏകീകരണം ഇല്ലാത്തതിന്റെ വിശദീകരണവും കേന്ദ്രം കോടതിയിൽ നൽകും.
രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഇന്ന് മൂന്നേമുക്കാൻ ലക്ഷം പിന്നിട്ടേക്കുമെന്നാണ് സൂചന. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പ്രതിദിനം മൂന്ന് ലക്ഷത്തിന് മുകളിലാണ് കോവിഡ് കേസുകൾ. കൂടാതെ ദിനംപ്രതി മൂവായിരത്തിലധികം ആളുകൾക്കാണ് രാജ്യത്ത് കോവിഡ് മൂലം ജീവൻ നഷ്‌ടമാകുന്നത്.
Read Also: കോവിഡ് വ്യാപനം; കണ്ടെയ്ൻമെന്റ് സോണുകൾ മേയ് 31 വരെ തുടരണമെന്ന് ആഭ്യന്തര മന്ത്രാലയം