വാഷിംഗ്‌ടൺ: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് അമേരിക്ക വിലക്കേർപ്പെടുത്തി. ചൊവ്വാഴ്‌ച പ്രാബല്യത്തിൽ വരുന്ന യാത്രാവിലക്ക് താൽക്കാലിക വിസയിലുള്ള വിദേശ പൗരൻമാർക്കാകും ബാധകമാകുകയെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.
അമേരിക്കൻ പൗരൻമാർക്കും ഗ്രീൻ കാർഡ് ഉള്ളവർക്കും മനുഷ്യാവകാശ പ്രവത്തകർക്കും യാത്രാവിലക്ക് ബാധകമാകില്ല. താൽക്കാലിക വിസയിലുള്ള വിദേശ പൗരൻമാർ 14 ദിവസത്തിലധികം ഇന്ത്യയിൽ തങ്ങിയാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അമേരിക്കയിലേക്ക് യാത്ര ചെയ്യാൻ കഴിയില്ല.
എയർലൈനുകളെ പുതിയ തീരുമാനം അറിയിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ പറഞ്ഞു. യാത്രാവിലക്ക് ബാധകമല്ലാത്തവർക്ക് അമേരിക്കയിൽ പ്രവേശിക്കണമെങ്കിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
ഇന്ത്യയിലെ സാഹചര്യത്തിൽ വലിയ ആശങ്കയുണ്ടെന്ന് അമേരിക്കൻ വൈസ് പ്രസിഡണ്ട് കമല ഹാരിസ് പറഞ്ഞു. പൊതുജനാരോഗ്യം കണക്കിലെടുത്താണ് യാത്രാവിലക്ക് പ്രഖ്യാപിച്ചത്. ഇന്ത്യ അമേരിക്കയുടെ നിർണായക സഖ്യകക്ഷിയാണ്. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധി നേരിടാൻ അമേരിക്ക ഇന്ത്യക്ക് ഒപ്പമുണ്ടാകുമെന്നും കമല ഹാരിസ് വ്യക്‌തമാക്കി.
Read Also: കോവിഡ് പ്രതിസന്ധി; സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്