ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിൽ സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും. ഇന്നലെ രാത്രിയിൽ തന്നെ ഉത്തരവ് തയ്യാറാക്കി ശനിയാഴ്‌ച രാവിലെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുമെന്ന് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു. വാക്‌സിന്‍ നയത്തെ അടക്കം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച സുപ്രീം കോടതി, കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ എത്രത്തോളം ഇടപെടുമെന്നതാണ് നിര്‍ണായകം.
ജസ്‌റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എല്‍ നാഗേശ്വര റാവു, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് തയ്യാറാക്കുന്ന ഇടക്കാല ഉത്തരവ് രാവിലെ സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യും. ഓക്‌സിജന്‍ ക്ഷാമം അടക്കമുള്ള പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികള്‍ ഉത്തരവിൽ ഉണ്ടായേക്കും.
അടുത്ത 10 ദിവസത്തേക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഇടക്കാല ഉത്തരവിൽ ഉണ്ടാകുമെന്നാണ് സൂചന. കൂടാതെ ആധാര്‍ പോലുള്ള തിരിച്ചറിയല്‍ രേഖയില്ലാത്തതിന്റെ പേരില്‍ ആശുപത്രികളില്‍ പ്രവേശനം നിഷേധിക്കുന്നതിന് എതിരെയും ഉത്തരവിൽ പരാമർശം ഉണ്ടാവും.
ഇന്നലെ കേസ് പരിഗണിച്ച സുപ്രീം കോടതി രൂക്ഷ ഭാഷയിലാണ് കേന്ദ്രത്തെ വിമർശിച്ചത്. മുഴുവൻ കോവിഡ് വാക്‌സിനും എന്തുകൊണ്ട് വാങ്ങി വിതരണം ചെയ്യുന്നില്ലെന്ന് സുപ്രീം കോടതി ചോദിച്ചു. വാക്‌സിൻ ഉൽപാദിപ്പിക്കുന്നതിന് കമ്പനികൾക്ക് നൽകിയത് പൊതുഫണ്ട് ഉപയോഗിച്ചുള്ള പണമാണ്. അങ്ങനെ ഒരു സാഹചര്യത്തിൽ വാക്‌സിൻ പൊതു ഉൽപന്നമാണെന്നും കോടതി നിരീക്ഷിച്ചു.
കോവിഡ് വാക്‌സിനുകളുടെ വ്യത്യസ്‍ത വില സംബന്ധിച്ച് കോടതി കേന്ദ്രത്തെ ചോദ്യം ചെയ്‌തു. വാക്‌സിൻ വില നിയന്ത്രിക്കണമെന്ന് കോടതി നിർദേശിച്ചു. വില തീരുമാനിക്കേണ്ടത് കമ്പനികളല്ല. ഇക്കാര്യത്തിൽ കേന്ദ്രം അധികാരം പ്രയോഗിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കോവിഷീൽഡ് വാക്‌സിന് അമേരിക്കയിൽ ഇല്ലാത്ത വില എന്തിനാണ് ഇന്ത്യക്കാർ നൽകുന്നതെന്നും കോടതി ചോദിച്ചിരുന്നു.
Also Read: കർണാടക മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പ്; കോൺഗ്രസ് മുന്നേറ്റം, ബിജെപിക്ക് തിരിച്ചടി