തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിലെ സുപ്രധാന ദൗത്യങ്ങൾ പോലീസിനെ ഏൽപ്പിച്ചതിന് പിന്നാലെ, സമ്പർക്കപട്ടിക തയ്യാറാക്കാനായി രോഗികളുടെ ഫോൺരേഖകൾ ശേഖരിക്കുന്ന നടപടി വിവാദത്തിൽ. രോഗികളുടെ സ്വകാര്യതയും വ്യക്തിസ്വാതന്ത്ര്യവും ഹനിക്കുന്നതാണ് തീരുമാനം എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം എതിർപ്പ് ശക്തമാക്കിയത്. സമ്പർക്കപട്ടിക ഉൾപ്പെടെയുള്ള കോവിഡ് വിവരശേഖരണത്തിനല്ലാതെ മറ്റൊരാവശ്യങ്ങൾക്കും ഇവ ഉപയോഗിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയെങ്കിലും പ്രതിഷേധം കൂടുതൽ കനപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
കഴിഞ്ഞ ദിവസം ഡിജിപി ലോക്നാഥ് ബെഹ്റ വീഡിയോ കോൺഫറൻസിലൂടെ വിളിച്ചുചേർത്ത ജില്ലാ പോലീസ് മേധാവിമാരുടെ യോഗത്തിൽ ഇതു സംബന്ധിച്ചുള്ള ചർച്ചകൾ നടന്നു എന്നാണ് സൂചന. നടപടികൾ വേഗത്തിലാക്കാൻ ഇന്റലിജെൻസ് മേധാവിയുടെയും പോലീസ് ആസ്ഥാനത്തെ എഡിജിപിയുടെയും ഇടപെടൽ ഡിജിപി ആവശ്യപെട്ടിരുന്നു. ബിഎസ്എൻഎൽ ഉൾപ്പെടെയുള്ള സേവനദാതാക്കൾ വിവരങ്ങൾ കൈമാറാൻ വരുത്തുന്ന കാലതാമസം ഒഴിവാക്കാനാണ് ഇത്.
കോവിഡ് പ്രതിരോധത്തിലെ പോലീസ് ഇടപെടലുകൾ തുടക്കത്തിലേ എതിർത്തിരുന്ന പ്രതിപക്ഷം ഫോൺരേഖകൾ ആവശ്യപ്പെട്ടതിന് പിന്നാലെ എതിർപ്പ് പരസ്യമാക്കി. ഇന്ത്യൻ ടെലിഗ്രാഫ് ആക്ട് പ്രകാരം നിലനിൽക്കുന്നതല്ല ഈ നടപടിയെന്നും വിമർശനങ്ങളുണ്ട്. കോവിഡ് നിയന്ത്രണത്തിൽ കേന്ദ്രം പുറപ്പെടുവിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയറിൽ ഇത്തരത്തിൽ ഫോൺ രേഖകളുടെ ഉപയോഗം സൂചിപ്പിക്കുന്നില്ലയെന്നും പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു.