തിരുവനന്തപുരം: കേരളത്തിലും കോവിഡ് രണ്ടാം തരംഗത്തിന്റെ സൂചനകൾ. മാർച്ച് 24ന് ശേഷം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് പ്രകടമാകുന്നത്. ടെസ്‌റ്റ് പോസിറ്റീവിറ്റി നിരക്ക് 4 എന്നതിൽ നിന്ന് 5.93ലേക്കും ആറിലേക്കുമെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ കടന്നിരുന്നു. 10 ദിവസത്തിനിടെ കേസുകളുടെ എണ്ണത്തിൽ 24-26 ശതമാനം വർധനവാണ് ഉണ്ടായതെന്ന് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്‌ഥൻ വ്യക്‌തമാക്കുന്നു.
തീവ്രവ്യാപനം നടക്കുന്ന മറ്റു സംസ്‌ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ കോവിഡ് കേസുകളുടെ എണ്ണം കുറവാണെങ്കിലും പെട്ടെന്നുണ്ടായ മാറ്റം ദുസൂചന ആണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ഉത്തർപ്രദേശ്-156, ബീഹാർ-151,തെലങ്കാന-136, കർണാടക-73, തമിഴ്‌നാട്-64 എന്നിങ്ങനെയാണ് മറ്റു സംസ്‌ഥാനങ്ങളിലെ കേസുകളുടെ വർധന.
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹിക അകലമോ മാനദണ്ഡങ്ങളോ പാലിക്കാതെയുള്ള കൂടിച്ചേരലുകൾ ഉണ്ടായ സാഹചര്യത്തിൽ രണ്ടാഴ്‌ചക്കുള്ളിൽ ഇതിന്റെ സ്വാഭാവിക പ്രതിഫലനങ്ങളുണ്ടാകും.
കുത്തിവെപ്പ് ആരംഭിച്ചതോടെ തെറ്റായ സുരക്ഷാബോധം സമൂഹത്തിൽ വ്യാപകമാണ്. 2 ഡോസും സ്വീകരിച്ച് 14 ദിവസവും പിന്നിട്ടാൽ മാത്രമേ പ്രതിരോധ ശേഷി ആർജിക്കാനാകു. എന്നാൽ ഒന്നാം ഡോസ് സ്വീകരിച്ചവർ പോലും മുൻകരുതലുകൾ ഒഴിവാക്കുന്ന സാഹചര്യമാണ് നിലവിൽ.
45 വയസിന് മുകളിലുള്ള വിവിധ വിഭാഗങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും അടക്കം കോവിഡ് മുന്നണി പോരാളികൾക്കാണ് നിലവിൽ വാക്‌സിൻ വിതരണം ആരംഭിച്ചത്. കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 9.47 ശതമാനം പേരാണ് (34,62,823) നിലവിൽ വാക്‌സിൻ സ്വീകരിച്ചിട്ടുളളത്. ഇതിൽ 35-38 ലക്ഷം പേർ താൽകാലിക പ്രതിരോധശേഷിയും ആർജിച്ചിട്ടുണ്ട്.
Read also: കേന്ദ്രത്തോട് 3000 കോടി രൂപ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട്