ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി പച്ചക്കറി, പലചരക്ക് കടകളിലെ ജീവനക്കാർക്ക് കോവിഡ് പരിശോധന നടത്തണമെന്ന് കേന്ദ്ര സർക്കാർ ഉത്തരവ്. ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി. ആളുകൾ കൂടുതലായി എത്താൻ ഇടയുള്ള സ്ഥലങ്ങളാണ് ഇവയെന്ന് ചൂണ്ടിക്കാണിച്ചാണ് നിർദ്ദേശം.
ഓക്സിജൻ ഉൾപ്പെടെയുള്ള സൗകര്യങ്ങളുള്ള ആംബുലൻസുകൾ സജ്ജമാക്കണമെന്നും ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ എല്ലാവർക്കും ആംബുലൻസ് സേവനം ഉറപ്പാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
അതേസമയം, ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 61,537 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 20,88,612 ആയി. 24 മണിക്കൂറിനുള്ളില്‍ 933 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധയെത്തുടര്‍ന്ന് രാജ്യത്തെ ആകെ മരണം 42,518 ആയി ഉയർന്നു.
ഓഗസ്റ്റ് ഏഴ് വരെ 2,33,87,171 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഇന്നലെ മാത്രം 5,98,778 സാമ്പിളുകള്‍ പരിശോധിച്ചെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.