പൊന്നാനി: നിയോജക മണ്ഡലത്തിലെ സിപിഎം-സിപിഐ അനുരഞ്‌ജന ചർച്ചകൾ വീണ്ടും പരാജയപ്പെട്ടതിനെ തുടർന്ന് തനിച്ച് മൽസരിക്കാൻ ഒരുങ്ങി ഇരുപാർട്ടികളും. പൊന്നാനി നഗരസഭയിലും വെളിയങ്കോട് പഞ്ചായത്തിലുമാണ് സിപിഎമ്മും സിപിഐയും തനിച്ച് മൽസരിക്കുന്നത്.
ഈ മണ്ഡലങ്ങളിൽ സിപിഐക്ക് നൽകിയ സീറ്റുകൾ പാർട്ടിയുടെ ശക്‌തി അനുസരിച്ച് വളരെ കൂടുതലാണെന്നാണ് സിപിഎം നിലപാട്. പകുതി സീറ്റ് നൽകാനെ കഴിയുകയുള്ളുവെന്ന സിപിഎം തീരുമാനമാണ് സിപിഐയെ ചൊടിപ്പിച്ചത്.
മാറഞ്ചേരിയുടെ കാര്യത്തിൽ സ്‌റ്റാറ്റസ്‌കോ നിലനിർത്താമെന്നും മറ്റു രണ്ട് സ്‌ഥലങ്ങളിലും സീറ്റ് കുറക്കുമെന്ന തീരുമാനം സിപിഐ അംഗീകരിച്ചില്ല. തുടർന്ന് മാറഞ്ചേരിയിൽ മാത്രമായി പാർട്ടി ഇല്ലെന്നും അങ്ങനെ ആണെങ്കിൽ മണ്ഡലത്തിൽ മൊത്തമായും തനിച്ച് മൽസരിക്കുമെന്നും സിപിഐ തീരുമാനിക്കുകയായിരുന്നു.
വർഗീയ കക്ഷികൾ ഒഴികെ മതേതര മുന്നണിയുമായി ചേർന്ന് ധാരണയിൽ പോകാമെന്ന കണക്കുകൂട്ടലിലാണ് സിപിഐ. കോൺഗ്രസുമായി അനൗദ്യോഗിക ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ കോൺഗ്രസിനുള്ളിൽ ഇതിനെതിരെ അപസ്വരങ്ങൾ ഉയരുന്നുണ്ടെന്നാണ് വിവരം.
മുസ്‌ലിംലീഗ്-കോൺഗ്രസ് ചർച്ചകൾ എങ്ങുമെത്താതെ വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിൽ സിപിഐയുമായി ധാരണയായാൽ ഒരു വിഭാഗം കോൺഗ്രസുകാരും ലീഗുകാരും ഇതിനെതിരെ രംഗത്ത് വരുമെന്നാണ് സൂചനകൾ.
Read also: നിരോധിത മീന്‍പിടുത്തം വര്‍ധിക്കുന്നു; കടല്‍ പട്രോളിംഗ് ശക്‌തമാക്കി അധികൃതര്‍