നീലേശ്വരം : നിരോധിത വല ഉപയോഗിച്ചുള്ള മീന്‍പിടുത്തം വര്‍ധിച്ചതോടെ ജില്ലയില്‍ കടല്‍ പട്രോളിംഗ് ശക്‌തമാക്കി. രാത്രി കാലങ്ങളില്‍ നിരോധിത വല ഉപയോഗിച്ച് മീന്‍പിടുത്തം നടത്തുന്നതോടെ പുലര്‍ച്ചെ കടലില്‍ പോകുന്ന പരമ്പരാഗത മല്‍സ്യ തൊഴിലാളികള്‍ക്ക് വെറും കയ്യോടെ മടങ്ങേണ്ട അവസ്‌ഥയാണ് ഇപ്പോള്‍. ഇത്തരത്തില്‍ നിരോധിത മീന്‍ പിടുത്തം വര്‍ധിച്ചതോടെ പരമ്പരാഗത മല്‍സ്യ തൊഴിലാളികള്‍ ഇക്കാര്യം അധികൃതരെ അറിയിച്ചു. തുടര്‍ന്നാണ് ഫിഷറീസിന്റെയും കോസ്‌റ്റല്‍ പോലീസിന്റെയും നേതൃത്വത്തില്‍ കടല്‍ പട്രോളിംഗ് ശക്‌തമാക്കാനുള്ള തീരുമാനം എടുത്തത്.
പട്രോളിംഗ് ശക്‌തമാക്കിയതോടെ ചിത്താരി കടപ്പുറം ഭാഗത്തു നിന്നും 3 കര്‍ണാടക ബോട്ടുകള്‍ നിരോധിത വല ഉപയോഗിച്ച് മീന്‍ പിടിച്ചതിന്റെ ഭാഗമായി പോലീസ് സംഘം പിടിച്ചെടുത്തു. തുടര്‍ന്ന് മൂന്ന് ബോട്ടുകളും നീലേശ്വരം കടപ്പുറത്തു എത്തിച്ച് 7,20,000 രൂപ പിഴയും ഈടാക്കിയിട്ടുണ്ട്. നിരോധിത മീന്‍പിടുത്തം പരമ്പരാഗത മല്‍സ്യ തൊഴിലാളികള്‍ക്ക് വലിയ വെല്ലുവിളി ആകുന്ന സാഹചര്യത്തിലാണ് അധികൃതര്‍ ഇപ്പോള്‍ നടപടി എടുത്തിരിക്കുന്നത്.
ഫിഷറീസ് വകുപ്പിലെയും, കോസ്‌റ്റല്‍ പോലീസ് വകുപ്പിലെയും ഉദ്യോഗസ്‌ഥര്‍ ചേര്‍ന്നാണ് കടല്‍ പട്രോളിംഗ് ശക്‌തമാക്കിയത്. ഫിഷറീസ് അസിസ്‌റ്റന്റ് ഡയറക്‌ടർ സുരേന്ദ്രന്‍, നീലേശ്വരം അഴിത്തല കോസ്‌റ്റല്‍ എസ്ഐ രാജീവന്‍ എന്നിവരാണ് പട്രോളിംഗിന് നേതൃത്വം നല്‍കിയത്. തുടര്‍ന്നും ശക്‌തമായ പട്രോളിംഗ് നടത്താന്‍ നിര്‍ദ്ദേശം നല്‍കിയതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടർ പിവി സതീശന്‍ അറിയിച്ചു.
Read also : യാത്രക്കാര്‍ കൂടുന്നു; പഴയപടി ആകാന്‍ ഒരുങ്ങി കരിപ്പൂര്‍ വിമാനത്താവളം