കൊച്ചി: സംസ്‌ഥാനത്തെ മദ്യവില്‍പന ശാലകൾക്ക് മുന്നിലെ ആൾകൂട്ടത്തിൽ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. മദ്യവില്‍പന ശാലകള്‍ക്ക് മുന്നിലൂടെ സ്‍ത്രീകള്‍ക്കും കുട്ടികള്‍ക്കും നടക്കാനാകാത്ത നിലയാണെന്ന് കോടതി കുറ്റപ്പടുത്തി. സമീപത്ത് താമസിക്കുന്നവര്‍ക്ക് ഇത്തരം ആൾകൂട്ടം ഭീതി ഉണ്ടാക്കുന്നുവെന്നും ഇത് എന്ത് സന്ദേശമാണ് നല്‍കുകയെന്നും കോടതി സർക്കാരിനോട് ചോദിച്ചു.
തൃശൂർ കുറുപ്പം റോഡിലെ ബിവറേജ് ഔട്‍ലെറ്റിലെ ആൾകൂട്ടവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹരജി പരിഗണിക്കവെ ആയിരുന്നു കോടതിയുടെ രൂക്ഷ വിമർശനം.
അതേസമയം വില്‍പനശാലകളിലെ തിരക്ക് ഒഴിവാക്കാന്‍ പ്രവര്‍ത്തന സമയം രാവിലെ ഒൻപത് മണി മുതലാക്കിയതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന 96 വില്‍പനശാലകള്‍ മാറ്റി സ്‌ഥാപിക്കാന്‍ നടപടി തുടങ്ങിയതായും സര്‍ക്കാര്‍ വ്യക്‌തമാക്കി. എന്നാൽ ഇത്രയും ഷോപ്പുകൾ ഇതുവരെ എങ്ങനെയാണ് പിന്നെ പ്രവർത്തിച്ചത് എന്നായിരുന്നു കോടതിയുടെ മറുചോദ്യം.
കൂടാതെ അടിസ്‌ഥാന സൗകര്യ വികസനത്തിനും തിരക്ക് ഒഴിവാക്കാനും സർക്കാർ സ്വീകരിക്കുന്ന നടപടികൾ ഓഗസ്‌റ്റ് പതിനൊന്നിനകം അറിയിക്കാനും ജസ്‍റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിർദ്ദേശിച്ചു. മദ്യവില്‍പന ശാലകള്‍ കുറേക്കൂടി പരിഷ്‌കൃതമായ രീതിയില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
Most Read: കൊച്ചി പീഡനം; പ്രതി മാർട്ടിൻ ജോസഫിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി