തൃശൂർ: ആശുപത്രി വരാന്തയിലെ ഡാന്‍സിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാർഥികളായ ജാനകി ഓംകുമാറിനും നവീന്‍ കെ റസാഖിനുമെതിരെ വിദ്വേഷ പ്രചരണം. ജാനകിയുടെ പേരിനൊപ്പമുള്ള ഓം കുമാറും നവീന്റെ പേരിനൊപ്പമുള്ള റസാഖും ചൂണ്ടിക്കാട്ടിയാണ് ചിലര്‍ വിദ്വേഷ പ്രചരണവുമായി രംഗത്തെത്തിയത്.
ജാനകിയുടെ മാതാപിതാക്കൾ സൂക്ഷിക്കുന്നത് നന്നാവുമെന്നും, മകൾ സിറിയയിൽ എത്താതിരുന്നാൽ മതിയെന്നും കമന്റിലൂടെ ചിലർ പറഞ്ഞുവെക്കുന്നു. ഇരുവരുടെയും നൃത്തത്തിന്റെ വീഡിയോ പങ്കുവച്ച് കൃഷ്‌ണരാജ് എന്നയാളാണ് സോഷ്യല്‍ മീഡിയയില്‍ ആദ്യം പോസ്‌റ്റിടുന്നത്. ഇതിനെ അനുകൂലിച്ചാണ് പല വിദ്വേഷ കമന്റുകളും നിറയുന്നത്.
കോളേജുകൾ കേന്ദ്രീകരിച്ച് മതംമാറ്റം വ്യാപകമാവുകയാണെന്നും ചില ഹിന്ദു, ക്രിസ്‌ത്യൻ പെൺകുട്ടികൾ ഇതിൽ വീഴുന്നുവെന്നും കമന്റുകളിൽ കാണാം. ഒഴിവ് സമയത്ത് മെഡിക്കൽ കോളേജ് വരാന്തയിൽ വച്ച് ഷൂട്ട് ചെയ്‌ത നൃത്തരംഗം ഏറെ ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെയാണ് വർഗീയ പരാമർശങ്ങളുമായി പലരും രംഗത്ത് വന്നിരിക്കുന്നത്.
അതേസമയം ഇത്തരം കമന്റുകള്‍ക്ക് മറുപടിയുമായി സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. രണ്ട് കുട്ടികളുടെ കഴിവിനെ കാണാതെ മതം ചികയുന്നവരെ ഏത് രീതിയിലാണ് സമൂഹത്തിൽ ഉൾക്കൊള്ളിക്കാൻ കഴിയുകയെന്ന് ഇവർ ചോദിക്കുന്നു.
കഴിഞ്ഞ ദിവസം പുറത്തുവന്ന ജാനകിയുടേയും നവീനിന്റേയും ഡാന്‍സ് വീഡിയോ ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് പേരായിരുന്നു കണ്ടത്. പ്രശസ്‌തമായ റാസ്‌പുട്ടിന്‍ എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവച്ചിരുന്നത്.
Read Also: ‘സന്ദീപിന്റെ മൊഴിയിൽ ഞെട്ടിക്കുന്ന വസ്‌തുതകളുണ്ട്’; ഹൈക്കോടതിയിൽ ക്രൈംബ്രാഞ്ച്