കൽപറ്റ: ധാന്യവിളകളെയും പച്ചക്കറി വിളകളെയും സാരമായി ബാധിച്ച് വിളനാശം ഉണ്ടാക്കുന്ന ‘ഫാൾ ആർമി വേം’ എന്ന പട്ടാളപ്പുഴുവിന്റെ ആക്രമണം ജില്ലയിൽ സ്‌ഥിരീകരിച്ചു. ജില്ലയിലെ ബത്തേരി, മാനന്തവാടി ബ്ളോക്കുകളിലെ ചോളം, വാഴ എന്നീ വിളകളിലാണ് ഇവയുടെ ആക്രമണം ഇപ്പോഴുള്ളത്.
സംസ്‌ഥാനത്ത് തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലെ ചോളം കൃഷി ചെയ്യുന്ന പ്രദേശങ്ങളിൽ കീടത്തെ കണ്ടെത്തിയതിനെ തുടർന്നു നിയന്ത്രണ നടപടികൾ സ്വീകരിച്ചിരുന്നു. ഏകദേശം 30 മുതൽ 90 ദിവസം വരെ നീണ്ടു നിൽക്കുന്നതാണ് പട്ടാളപ്പുഴുക്കളുടെ ജീവിതചക്രം. രാത്രി കാലങ്ങളിൽ ഇലയുടെ അടിഭാഗത്തു കൂട്ടത്തോടെ മുട്ടയിടുന്ന ഇവയുടെ മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുക്കളാണ് വിളകളെ നശിപ്പിക്കുന്നത്.
അടുത്തിടെ ഇവ നേന്ത്രവാഴകളെയും ആക്രമിക്കുന്നതായി കണ്ടെത്തിയിരുന്നു. 2020 സെപ്റ്റംബർ, ഡിസംബർ മാസങ്ങളിൽ നടത്തിയ സർവേകളിൽ 2 മുതൽ 4 മാസം പ്രായമുള്ള നേന്ത്ര വാഴകളെയാണ് ഇവ ആക്രമിക്കുന്നതായി കണ്ടെത്തിയത്. ആദ്യ ദശയിലുള്ള പട്ടാളപ്പുഴുക്കൾ ഇലയിലെ ഹരിതകം കാർന്നു തിന്നും.
വളർച്ച പ്രാപിച്ച പുഴുക്കൾ ഇലകൾ നിഷ്‌കരുണം തിന്നു നശിപ്പിക്കുന്നതിനോടൊപ്പം തൈച്ചെടിയുടെ ചുവടു ഭാഗം വെച്ച് മുറിച്ചു മാറ്റുകയും ചെയ്യുന്നു. ചെടികൾ പൂർണമായി നശിപ്പിക്കുന്നതിനാൽ ഇതു മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്‌ടം വളരെ വലുതാണ്. ഞൊടിയിടയിൽ വളർന്നു വലുതാകുന്ന ഇവ വൻതോതിലാണ് പെരുകുന്നത്.
ഇവ നിയന്ത്രണ വിധേയമല്ലാതെ പെരുകിയാൽ നഷ്‌ടം വലുതാണ്. പ്രാരംഭ ഘട്ടത്തിൽത്തന്നെ മുട്ടക്കൂട്ടങ്ങളെയും കൂട്ടത്തോടെ വിരിഞ്ഞിറങ്ങുന്ന പുഴുക്കളെയും ഞെരിച്ചു കൊല്ലാനാകും. ഇതിനായി കർഷകർ സ്വന്തം കൃഷിയിടങ്ങളിൽ കൃത്യമായ ഇടവേളകളിൽ സന്ദർശനം നടത്തണമെന്ന് കൃഷിവകുപ്പ് അധികൃതർ അറിയിച്ചു.
ഉത്തര, ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിൽ ചോളത്തിന് ഭീഷണിയായി തീർന്ന ഈ കീടത്തെ 2018ലാണ് കർണാടകയിലെ ചിക്കബല്ലാപ്പൂർ എന്ന സ്‌ഥലത്ത് കണ്ടെത്തിയത്. ഇന്ന് രാജ്യത്തെ 20ൽ പരം സംസ്‌ഥാനങ്ങളിൽ ധാന്യവിളകൾക്ക് ഭീഷണിയായി ഇവയെ കാണുന്നുണ്ട്.
Malabar News: നാദാപുരത്ത് പൊള്ളലേറ്റ കുടുംബത്തിലെ നാലുപേരും മരിച്ചു