ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുലയുടെ ഓര്‍മകള്‍ക്ക് അഞ്ചു വയസ്. 2016 ജനുവരി 17നായിരുന്നു എച്ച്സിയുവിലെ ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്‍മഹത്യ. എന്നാല്‍ മരണത്തിലൂടെ രാജ്യത്തെ ജാതീയ വിവേചനത്തിന്റെ മരിക്കാത്ത പ്രതീകമായി രോഹിത് വെമുല വളര്‍ന്നു.
വീട്ടിനകത്തെ ജാതീയ അവഗണനയില്‍ തുടങ്ങി പ്രതിബന്ധങ്ങളെ നിരന്തരം അതിജീവിച്ചാണ് രോഹിത് വെമുല വളര്‍ന്നത്. കടത്തിണ്ണയില്‍ കിടന്നുറങ്ങിയും പഠനവും ജോലിയും ഒപ്പത്തിനൊപ്പം മുന്നോട്ടു കൊണ്ടുപോയുമാണ് രാജ്യത്തെ മികച്ച ഉന്നത വിദ്യാഭ്യാസ സ്‌ഥാപനത്തിലെ പിഎച്ച്ഡി വരെ രോഹിത് എത്തിയത്.
ശാസ്‍ത്രത്തില്‍ ലോകമറിയുന്ന എഴുത്തുകാരനാവാവുക എന്നതായിരുന്നു രോഹിത്തിന്റെ സ്വപ്‌നം. എന്നാല്‍ പാതിവഴിയില്‍, ജീവിതം സ്വയം അവസാനിപ്പിക്കേണ്ടി വന്നു. രോഹിത് വിശ്വസിച്ചതു പോലെ ദളിതനായുള്ള അവന്റെ പിറവിയാണ് മാരകമായ അപകടം.
”എന്റെ ശവസംസ്‌കാരം നിശബ്‌ദമായിരിക്കട്ടെ. പെട്ടെന്ന് വന്നുപോയ ഒരാളാണ് ഞാന്‍ എന്നമട്ടില്‍വേണം നിങ്ങള്‍ പെരുമാറേണ്ടത്. എനിക്കുവേണ്ടി കരയരുത്. ജീവിച്ചിരുന്നപ്പോള്‍ ഉള്ളതിനേക്കാള്‍ മരണത്തിലാണ് ഞാന്‍ കൂടുതല്‍ സന്തോഷവാന്‍ എന്നറിയുക” -ശൂന്യതയുടെ മുനമ്പിൽ നിന്നുകൊണ്ട് രോഹിത് കുറിച്ച വാക്കുകളാണിത്. പക്ഷേ, രോഹിതിന്റെ മരണം സൃഷ്‌ടിച്ചിരിക്കുന്നത് ശൂന്യതയല്ല. ചിന്തയുടെയും കര്‍മത്തിന്റെയും പുതിയ വാതായനങ്ങള്‍ അത് തുറന്നു.
തന്നെ ആളുകള്‍ ഭീരുവെന്നും വിഢിയെന്നും സ്വാര്‍ഥനെന്നുമൊക്കെ വിളിച്ചേക്കാം എന്ന് രോഹിത് അവസാനത്തെ കുറിപ്പിലെഴുതുന്നുണ്ട്. ഈ അന്തിമനിമിഷത്തില്‍ തനിക്ക് മുറിവുകളില്ലെന്നും സങ്കടമില്ലെന്നും തികഞ്ഞ ശൂന്യത മാത്രമാണുള്ളതെന്നും രോഹിത് എഴുതി.
പക്ഷേ, ആത്‍മഹത്യ രോഹിത്തിനെ ഭീരുവോ സ്വാര്‍ഥനോ വിഢിയോ ആക്കുന്നില്ല. അയാള്‍ തിരഞ്ഞെടുത്ത സമര മാര്‍ഗമായിരുന്നു അത്. ജീവിതം പോലെതന്നെ മരണവും സമരമാണെന്ന് പറയാം. മുന്നോട്ട് വഴികളില്ലാതായെന്ന് തോന്നിയപ്പോള്‍ ഒരു വലിയ പോരാട്ടത്തിനുള്ള വെളിച്ചമായി രോഹിത് വെമുല രക്‌തസാക്ഷിയായി.
രോഹിത് വെമുലയുടെ മരണത്തെത്തുടര്‍ന്ന് രാജ്യത്തെ കലാലയങ്ങളിലും തെരുവുകളിലും നാളെറെ പ്രതിഷേധങ്ങളുടെ വേലിയേറ്റങ്ങള്‍ ഉണ്ടായി. രോഹിത്തിന്റെ മരണം രാജ്യത്തുണ്ടാക്കിയ പ്രധിഷേധ ചൂടില്‍ നിന്നാണ് കനയ്യ കുമാര്‍ എന്ന യുവ നേതാവിന്റെ ഉദയം.
‘നിങ്ങള്‍ എത്ര രോഹിതുമാരെ കൊല്ലുന്നുവോ അത്രയും രോഹിത്തുമാര്‍ ജനിച്ചുകൊണ്ടേയിരിക്കും.’ കനയ്യയുടെ വാക്കുകള്‍ ഇന്ത്യയുടെ യുവ ഹൃദയങ്ങളിലാണ് പതിച്ചത്. രോഹിത് വെമുല ഇന്നൊരു പ്രതീകമാണ്. രാജ്യത്തെ ജാതീയ വിവേചനത്തിന്റെ അനശ്വര പ്രതീകം.
Read also: ഉയർന്ന പിഎഫ് പെൻഷൻ പ്രായോഗികമല്ല; സ്‌റ്റേ ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീം കോടതിയിൽ