ഹൈദരാബാദ്: ജാതി വിവേചനത്തിനും സ്കോളർഷിപ്പ് നിഷേധത്തിലും ബിജെപിയുടെ വിദ്യാർഥി വിഭാഗമായ എബിവിപിയുടെ വേട്ടയ്‌ക്കും വിധേയനായി 2016 ജനുവരിയിൽ ആത്‌മഹത്യയിൽ അഭയംതേടിയ ഹൈദരാബാദ് സർവകലാശാല ഗവേഷക വിദ്യാർഥിയായിരുന്ന രോഹിത് വെമുലയുടെ മാതാവ് ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തു.
രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്ന ഭാരത് ജോഡോ യാത്ര ഇന്നലെ ഹൈദരാബാദില്‍ എത്തിയപ്പോഴാണ് രാധിക വെമുല യാത്രയുടെ ഭാഗമായത്. ജോഡോ യാത്രക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാഹുൽ ഗാന്ധിയോടൊപ്പം നടക്കാനും ഇവർ തയ്യാറായി.
ബിജെപി-ആർഎസ്‌എസ് ആക്രമണത്തില്‍ നിന്ന് ഭരണഘടനയെ രക്ഷിക്കണം, രോഹിത്ത് വെമുലക്ക് നീതി വേണം, എല്ലാ മേഖലകളിലും ദളിതരുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കണം, അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്ക് വിദ്യഭ്യാസം വേണം എന്നിങ്ങനെയുള്ള ആവശ്യങ്ങൾ യാത്രക്ക് ശേഷം അവർ സാമൂഹിക മാദ്ധ്യമത്തിൽ ട്വീറ്റായി കുറിച്ചു.
രോഹിത്തിന്റെ അമ്മയെ കണ്ടുമുട്ടിയതോടെ യാത്രയുടെ ലക്ഷ്യത്തിലേക്കുള്ള ചുവടുകള്‍ക്ക് പുത്തന്‍ ധൈര്യവും കരുത്തും ലഭിച്ചുവെന്ന് രാഹുല്‍ ഗാന്ധിയും ട്വീറ്റ് ചെയ്‌തു. സാമൂഹിക വിവേചനത്തിനും അനീതിക്കുമെതിരായ പോരാട്ടത്തിന്റെ പ്രതീകമാണ് രോഹിത്ത് വെമുല. രാധിക വെമുലയെ ചേര്‍ത്ത് പിടിച്ചുകൊണ്ടുള്ള ചിത്രത്തോടൊപ്പം രാഹുല്‍ ഗാന്ധി പറഞ്ഞു.
ഉത്തരേന്ത്യയിലെയും കേന്ദ്ര ഭരണകൂടത്തിലെയും സ്‌ഥാപന വൽകൃത ബ്രഹ്‌മണിസത്തിനെതിരെ ശബ്‌ദമുയർത്തിയ അംബേദ്ക്കർ സ്‌റ്റുഡൻറ്സ് അസോസിയേഷൻെറ (എഎസ്എ) പ്രവർത്തകനായിരുന്നു രോഹിത് വെമുല. ബിജെപിക്കും ഭരണകൂടത്തിനും തലവേദന സൃഷിടിച്ച്, രാജ്യത്തുടനീളം പ്രക്ഷോപങ്ങൾ ഉയർത്താൻ തന്റെ ജീവിതം ഉപയോഗിച്ചാണ് 27ആം വയസിൽ (17 ജനുവരി 2016ൽ) ഭൂമിയിൽ നിന്ന് രോഹിത് വിടപറഞ്ഞത്.
Most Read: 2024നകം എല്ലാ സംസ്‌ഥാനങ്ങളിലും എൻഐഎ യൂണിറ്റ്: അമിത്‌ഷാ