ഫരിദാബാദ്: എൻഐഎക്ക് വിശാല അധികാരം നൽകിയിട്ടുണ്ടെന്നും 2024ഓടെ എല്ലാ സംസ്‌ഥാനങ്ങളിലും എൻഐഎ യൂണിറ്റുകൾ തുടങ്ങുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷാ. സൂരജ്‌കുണ്ഡിൽ നടക്കുന്ന ദ്വിദിന ചിന്തൻ ശിബിരത്തിന്റെ ഉൽഘാടന സമ്മേളനത്തിലാണ് പ്രഖ്യാപനം ഉണ്ടായത്.
സിആർപിസി അഥവാ കോർഡ് ഓഫ് ക്രിമിനൽ പ്രൊസീജർ, ഐപിസി അഥവാ ഇന്ത്യൻ പീനൽ കോഡും കൂടുതൽ ശക്‌തിപെടുത്താൻ ആവശ്യമായ ഡ്രാഫ്റ്റുകൾ ഉടൻ പാർലമെന്റിൽ കൊണ്ടുവരുമെന്നും സൈബർ കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന്, അതിർത്തി കടന്നുള്ള ഭീകരവാദം, രാജ്യദ്രോഹം തുടങ്ങിയവ കൂടുതൽ കാര്യക്ഷമമായി നേരിടാനുള്ള പദ്ധതികൾ തയാറാക്കുമെന്നും അമിത്‌ഷാ വിശദീകരിച്ചു.
കേന്ദ്ര സേനയുടെയും സംസ്‌ഥാന പൊലീസിന്റെയും സംയുക്‌ത നീക്കങ്ങൾ ഉറപ്പുവരുത്താൻ കൂടുതൽ നടപടികളുണ്ടാവും. സഹകരണ ഫെഡറലിസം, സമ്പൂർണ സർക്കാർ സമീപനം എന്നീ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി സഹകരണം, ഏകോപനം, കൂട്ടായ പ്രവർത്തനം എന്നിവക്ക് പ്രാധാന്യം നൽകണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.
ജമ്മു കശ്‌മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം ഭീകരവാദ പ്രവർത്തനങ്ങളിൽ 34% കുറവുണ്ടായതായും സൈനിക മരണനിരക്ക് 64 ശതമാനവും സാധാരണക്കാരുടെ മരണത്തിൽ 90% കുറവും രേഖപെടുത്തിയതായും അമിത്‌ഷാ അവകാശപ്പെട്ടു.
കുറ്റകൃത്യങ്ങൾ നേരിടാൻ കേന്ദ്രവും സംസ്‌ഥാനങ്ങളും ഒന്നിച്ച് നിൽക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് എല്ലാ സംസ്‌ഥാനങ്ങളിലും എൻഐഎ യൂണിറ്റുകൾ എന്ന പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും ലക്ഷ്യം, എല്ലാ സംസ്‌ഥാനങ്ങളുടെയും ആഭ്യന്തര വിഷയങ്ങളിലേക്കും നിയമ-നീതി സംവിധാനങ്ങളിലും ഘട്ടം ഘട്ടമായി പിടിമുറുക്കലാണെന്ന് രാഷ്‌ട്രീയ നിരീക്ഷകർ പറയുന്നു.
Most Read: സായിബാബ ജയിലിൽ തുടരും; കുറ്റമുക്‌തനാക്കിയ വിധി മരവിപ്പിച്ച് സുപ്രീംകോടതി