ന്യൂഡെല്‍ഹി: രാജ്യത്ത് ജനാധിപത്യം നിലവിൽ വന്നത് 1947 ആഗസ്‌റ്റ് 15നോ, 1950ല്‍ ഭരണഘടന നിലവില്‍ വന്നതിനോ ശേഷമല്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. പോലീസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ബ്യൂറോയുടെ 51ആം സ്‌ഥാപകദിനത്തിന്റെ ഭാഗമായി ഡെല്‍ഹിയിൽ നടന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് അമിത് ഷായുടെ പ്രതികരണം.
‘ജനാധിപത്യമെന്നത് രാജ്യത്തിന്റെ പ്രകൃതമാണ്. 1947 ആഗസ്‌റ്റ് 15നോ 1950ല്‍ ഭരണഘടന നിലവില്‍ വല്ലതിനു ശേഷമോ ഉണ്ടായതാണ് ജനാധിപത്യം എന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് തെറ്റാണ്. ജനാധിപത്യം നമ്മുടെ പ്രകൃതമാണ്’- അമിത് ഷാ പറഞ്ഞു. ദ്വാരകയിലെ യാദവൻമാര്‍ക്കിടയിലും ബിഹാറിലും ജനാധിപത്യ ഭരണകൂടം ഉണ്ടായിരുന്നെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
ഡ്രോണ്‍ ആക്രമണം, മയക്കുമരുന്ന് കടത്ത്, വ്യാജ കറന്‍സി, സൈബര്‍ ആക്രമണം, ഹവാല റാക്കറ്റുകള്‍ തുടങ്ങി ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ നേരിടാനും അതിനനുസരിച്ച് പൊലീസ് സേനയെ തയ്യാറാക്കാനും ലോകമെമ്പാടുമുള്ള മികച്ച രീതികളെക്കുറിച്ച് ബിപിആര്‍ഡി ഗവേഷണം നടത്തണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ വിവിധ തീവ്രവാദ സംഘങ്ങളുടെ ഭാഗമായ 3,700ഓളം പേരാണ് കേന്ദ്രത്തിന് മുന്നില്‍ കീഴടങ്ങിയതെന്നും അമിത് ഷാ വ്യക്‌തമാക്കി.
Read also: തോറ്റാൽ ഉടൻ മുന്നണി വിടുകയെന്നത് വഞ്ചനാപരം; ആർഎസ്‌പി യുഡിഎഫിൽ തുടരും