കൽപറ്റ: ആശങ്കകൾക്കൊടുവിൽ സംഷാദ് മറക്കാറിന് ആവേശകരമായ വിജയം. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി സംഷാദ് തിരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫ് സ്‌ഥാനാർഥി ബിന്ദുവാണ് വൈസ് പ്രസിഡണ്ട്. ബുധനാഴ്‌ച രാവിലെ 11 മണിക്ക് തന്നെ അധ്യക്ഷ സ്‌ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് തുടങ്ങി. എം മുഹമ്മദ് ബഷീറാണ് യുഡിഎഫ് സ്‌ഥാനാർഥിയായി സംഷാദ് മരക്കാറെ നിർദ്ദേശിച്ചത്. ഉഷാ തമ്പി പിന്താങ്ങി.
വോട്ടെടുപ്പ് പൂർത്തിയായപ്പോൾ ഇരു സ്‌ഥാനാർഥികൾക്കും തുല്യ വോട്ട് ലഭിച്ചതോടെയാണ് നറുക്കെടുപ്പിലേക്ക് നീങ്ങിയത്. കളക്‌ടർ നറുക്കെടുത്ത് സംഷാദിനെ പ്രസിഡണ്ടായി പ്രഖ്യാപിച്ചു. തുടർന്ന്, ഈശ്വരനാമത്തിൽ സത്യപ്രതിജ്‌ഞ ചെയ്‌ത് ഭരണസാരഥ്യം സംഷാദ് ഏറ്റെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചേംബറിൽ എത്തി ചുമതല ഏൽക്കുകയും ചെയ്‌തു.
നറുക്കെടുപ്പിലൂടെ പ്രസിഡണ്ട് സ്‌ഥാനം ഉറപ്പിച്ചതോടെ വൈസ് പ്രസിഡണ്ട് സ്‌ഥാനവും അനുകൂലമാകുമെന്ന യുഡിഎഫ് പ്രവർത്തകരുടെ പ്രതീക്ഷക്ക് ഉച്ചയോടെ മങ്ങലേറ്റു. സിപിഐയിലെ ബിന്ദു എൽഡിഎഫ് സ്‌ഥാനാർഥിയായും യുഡിഎഫിൽ നിന്ന് മുസ്‌ലിം ലീഗ് സ്‌ഥാനാർഥിയായി കെബി നസീമയും വൈസ് പ്രസിഡണ്ട് സ്‌ഥാനത്തേക്ക് മൽസരിച്ചു. ഇരുവർക്കും തുല്യവോട്ട് ലഭിച്ചതോടെ കളക്‌ടർ വീണ്ടും നറുക്കെടുപ്പിലേക്ക് കടന്നു. ബിന്ദുവിന്റെ പേരാണ് കളക്‌ടർ തിരഞ്ഞെടുത്തത്. വരണാധികാരിയായ കളക്‌ടർ അദീല അബ്‌ദുള്ളയാണ് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകിയത്.
Also Read: നെയ്യാറ്റിൻകര ആത്‌മഹത്യ; നടപടികൾ വൈകുന്നു; കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയില്ല