തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ദമ്പതികൾ ആത്‍മഹത്യ ചെയ്‌ത സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ ചുമതല റൂറൽ എസ്‌പിക്ക് കൈമാറിയെങ്കിലും നടപടികൾ വൈകുന്നു. എത്രയും വേഗം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ റൂറൽ എസ്‌പിയോട് സംസ്‌ഥാന പോലീസ് മേധാവി ആവശ്യപ്പെട്ടെങ്കിലും കാര്യമായ നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ല. തിരുവനന്തപുരം റൂറൽ എസ്‌പി ബി അശോകനാണ് അന്വേഷണ ചുമതല. മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കളുടെ മൊഴിയെടുക്കാൻ പോലും റൂറൽ എസ്‌പിയോ ചുമതലപ്പെടുത്തിയ അന്വേഷണ സംഘമോ എത്തിയിട്ടില്ല.
അതേസമയം, തങ്ങൾ ചെയ്‌തത് ഡ്യൂട്ടിയാണെന്ന വാദമാണ് പോലീസുകാർ ഉയർത്തുന്നത്. പൊളളലേറ്റ് ചികിൽസയിൽ കഴിയുന്ന പോലീസ് ഉദ്യോഗസ്‌ഥനെ പറ്റി ആരും ചർച്ച ചെയ്യുന്നില്ലെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ, മരിച്ച രാജൻ നൽകിയ മൊഴിയുടെ അടിസ്‌ഥാനത്തിൽ വിശദമായ അന്വേഷണത്തിന് ശേഷമാകും നടപടിയെന്ന് പോലീസ് മേധാവി അറിയിച്ചു.
നെയ്യാറ്റിൻകര സംഭവത്തിൽ പോലീസ് മേധാവിക്ക് പുറമെ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ, സംസ്‌ഥാന ബാലാവകാശ കമ്മീഷൻ എന്നിവരും റൂറൽ എസ്‌പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. പോലീസിന്റെ ഭാഗത്ത് നിന്നും ദമ്പതികളുടെ കുടുംബത്തിന്റെ ഭാഗത്ത് നിന്നും പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിൽ സർക്കാരിന്റെ നിർദ്ദേശ പ്രകാരം നടപടികൾ സ്വീകരിക്കുകയാണ് ഉചിതമെന്ന് മുതിർന്ന ഉദ്യോഗസ്‌ഥർ പറയുന്നു.
പ്രാഥമിക അന്വേഷണ റിപ്പോർട്ട് പോലീസ് മേധാവിക്ക് സമർപ്പിച്ചതിന് ശേഷം ലഭിക്കുന്ന നിർദ്ദേശങ്ങൾക്ക് അനുസരിച്ച് മാത്രമേ പോലീസുകാർക്കെതിരെ നടപടിയുണ്ടാകൂ എന്നാണ് സൂചന. സംഭവത്തെക്കുറിച്ച് നാലാഴ്‌ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചിരിക്കുന്നത്. കുട്ടികളോടുള്ള പോലീസിന്റെ പെരുമാറ്റത്തിന്റെ അടിസ്‌ഥാനത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ബാലാവകാശ കമ്മീഷനും റൂറൽ എസ്‌പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, മരിച്ച രാജനെതിരെ കോടതി ഉദ്യോഗസ്‌ഥരുടെ ജോലി തടസപ്പെടുത്തിയതിനും ആത്‍മഹത്യക്കും നെയ്യാറ്റിൻകര പോലീസ് കേസെടുത്തിട്ടുണ്ട്.
Also Read: എസ്എസ്എല്‍സി, പ്‌ളസ് 2 പരീക്ഷ; മുന്‍തൂക്കം നല്‍കേണ്ട പാഠഭാഗങ്ങള്‍ ഇന്ന് പ്രസിദ്ധീകരിക്കും